കുട്ടികളെ കോഡിങ് പഠിപ്പിക്കാതെ കൃഷി ചെയ്യാൻ പഠിപ്പിക്കൂ എന്ന് മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടേ മേധാവി ജെൻസെൻ ഹുവാങ്. കഴിഞ്ഞയാഴ്‌ച ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആർടിഫിഷ്യൽ ഇൻറലിജൻസ് കോഡിങ് ജോലികൾക്ക് അന്ത്യമിടുമെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം. എഐ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ടെക്ക് സെക്‌ടറിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് കോഡിങ് നല്ലൊരു വഴിയായിരിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആഗോള തലത്തിൽ കോഡിങ് പരിശീലനങ്ങളും മറ്റും തകൃതിയായി നടക്കുന്നതിനിടെയാണ് ഹുവാങിൻ്റെ ഈ അഭിപ്രായപ്രകടനം.
ലാർജ് ലാംഗ്വേജ് മോഡലുകളുടെ വികസനം കോഡിങ് രംഗത്ത് ഇതിനകം തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന സൂചന നൽകുന്നുണ്ട്. ഡെവിൻ എന്ന ലോകത്തെ ആദ്യ സോഫ്റ്റ് വെയർ എഞ്ചിനീയർ അവതരിപ്പിക്കപ്പെട്ടത് മാർച്ചിലാണ്.
വെറും നിർദേശങ്ങൾ എഴുതി നൽകുന്നതിനുസരിച്ച് സോഫ്റ്റ് വെയറുകളും മറ്റ് പ്രോഗ്രാമുകളും തയ്യാറാക്കുന്നതിനുള്ള കോഡിങ് ചെയ്യാൻ എഐ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ രംഗത്ത് എഐ വികാസം പ്രാപിക്കുന്നതോടെ കോഡിങ്ങിനായി മനുഷ്യരുടെ പ്രയത്നം ആവശ്യമില്ലാതെ വരും.
പ്രോഗ്രാം ചെയ്യാൻ ഇനി ആരും വേണ്ടി വരില്ല. അതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് ഞങ്ങളുടെ ജോലിയാണ്. മനുഷ്യനാണ് ഇനി പ്രോഗ്രാമിങ് ഭാഷ. ലോകത്തെ എല്ലാവരും പ്രോഗ്രാമർമാരാണ്. അതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാണിക്കുന്ന അദ്ഭുതം. ഹുവാങ് ദുബായിൽ പറഞ്ഞു.