ലോകം മുഴുവൻ ഞെട്ടലോടുകൂടി നോക്കിക്കണ്ട സംഭവമായിരുന്നു എജ്യുടെക് ഭീമൻ ബൈജു രവീന്ദ്രൻ്റെ തകർച്ച. ആ തകർച്ചയുടെ ആഴം വെളിവാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്തിടെ പുറത്തുവന്ന ‘ഫോബ്‌സ് ബില്യണയർ ഇൻഡക്‌സ് 2024’ പട്ടികയിൽ ബൈജൂസ് എന്ന എജ്യുടെക് സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായി 200 ഇന്ത്യക്കാരെ ഉൾപ്പെടുത്തി എന്ന പ്രത്യേകതയോടെയാണ് ഫോബ്‌സിൻ്റെ സമ്പന്നരുടെ പട്ടിക പുറത്തുവന്നത്. എന്നാൽ, അവിടെ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത് സമ്പന്നരുടെ പട്ടികയിൽനിന്ന് പുറത്തായ ബൈജു രവീന്ദ്രനാണ്. കുറച്ചുനാളുകൾക്ക് മുമ്പുവരെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികകളിൽ പലതിലും ബൈജു ഇടംപിടിച്ചിരുന്നു.
2022-ൽ 22 ബില്യൺ ഡോളറായിരുന്നു ബൈജു രവീന്ദ്രൻ്റെ കമ്പനിയുടെ മൂല്യം. ഒരു വർഷം മുമ്പ് ബൈജു രവീന്ദ്രൻ്റെ ആസ്‌തി 17,545 കോടിയായിരുന്നു എന്നാണ് റിപ്പോർട്ട്. അടുത്തകാലത്ത് ബൈജൂസ് നേരിട്ട കടുത്ത പ്രതിസന്ധികളാണ് ബൈജുവിൻ്റെ ആസ്‌തിയെ ബാധിച്ചത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിൽ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയിൽ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു.
ഫെബ്രുവരിയോടെ ഓഹരി ഉടമകൾ ബൈജുവിനെ കമ്പനിയുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കി. ഈ ആഴ്‌ച മാത്രം കമ്പനി പിരിച്ചുവിട്ടത് 500 പേരെയാണ്. 2023-ൽ പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഇതുവരെ 3000-ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഈ വർഷം പുറത്തുവിട്ട 2022 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക കണക്കുകൾ പ്രകാരം ഒരു ബില്യൺ ഡോളറിലധികമാണ് കമ്പനിയുടെ നഷ്ടം.