കേരളം ഇന്ന് (ചൊവ്വാഴ്‌ച) കടപ്പത്ര ലേലത്തിലൂടെ 4866 കോടി രൂപ കടമെടുക്കും. ഈ സാമ്പത്തിക വർഷത്തിലെ അവസാന കടമെടുപ്പ് ദിവസമാണ് ഇന്ന്. സുപ്രീം കോടതി വിധി അനുകൂലമായാലും ഈ സാമ്പത്തിക വർഷം അധിക കടമെടുക്കാൻ കേരളത്തിന് സാധിച്ചേക്കില്ല.
സാമ്പത്തിക വർഷത്തിലെ അവസാന കടമെടുപ്പ് ദിവസത്തിൽ 60,032.49 കോടി രൂപയാണ് സംസ്ഥാനങ്ങൾ കടമെടുപ്പിലൂടെ സമാഹരിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതൽ കടമെടുക്കുന്നത് ഉത്തർപ്രദേശ് സർക്കാർ ആണ്, 10,500 കോടി രൂപ. മഹരാഷ്ട്ര സർക്കാർ 8,000 കോടി രൂപ കടമെടുക്കും. വൈദ്യുതി മേഖലയിലെ പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് 4866 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേരളത്തിന് കേന്ദ്രം നൽകിയിരിക്കുന്നത്.
ഈ സാമ്പത്തിക വർഷം 10000 കോടി അധിക കടമെടുക്കാനുള്ള അനുമതി തേടി കേരളം നൽകിയ ഹർജിയിൽ വാദം പൂർത്തിയായെങ്കിലും ഇതുവരെ വിധി വന്നിട്ടില്ല. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസിൽ വാദംകേട്ടത്. ഇനി അനുകൂല വിധി ഉണ്ടായാലും ഈ സാമ്പത്തിക വർഷം കേരളത്തിന് കടമെടുക്കാൻ സാധിക്കില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ചൊവ്വാഴ്ച്ച മാത്രമാണ് കടപ്പത്ര ലേലത്തിലൂടെ സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ കഴിയുക. കഴിഞ്ഞയാഴ്‌ച ഉത്തർപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകൾക്ക് വ്യാഴാഴ്ച്ച കടമെടുക്കാൻ റിസേർവ് ബാങ്ക് അനുമതി നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതി വിധി ഇന്ന് പുറത്തുവന്നാലും മറ്റ് നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ഈ സാമ്പത്തിക വർഷം കടമെടുക്കാൻ കേരളത്തിന് സാധിച്ചേക്കില്ല. പ്രത്യേകിച്ച് വെള്ളിയാഴ്ച ബാങ്കിന് അവധി ആയതിനാൽ.