നിർമാതാക്കളായ ആപ്പിളിനെതിരെ നിയമനടപടിയുമായി രംഗത്തുവന്നിരിക്കുകയാണ് യുഎസ് നീതി വകുപ്പ്. വിപണിയിലെ ആധിപത്യം ആപ്പിൾ കുത്തകയാക്കുന്നുവെന്നും മത്സര വിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് യുഎസ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
ആപ്പിളിൻ്റെ മത്സര വിരുദ്ധ പെരുമാറ്റത്തിൽ നിന്ന് സ്മാർട്ഫോൺ വിപണിയെ മോചിപ്പിക്കുകയാണ് പരാതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് പറയുന്നു. ആപ്പിളിൻ്റെ സോഫ്റ്റ‌് വെയറുകളിലും ഹാർഡ് വെയറുകളിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഈ ആരോപണങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. ആപ്പിളിൻ്റെ പ്രവർത്തന രീതിയിൽ വിവിധങ്ങളായ മാറ്റങ്ങൾ ആവശ്യപ്പെടുന്നതാണ് യുഎസിന്റെ പരാതി.
ആധിപത്യം നിലനിർത്താൻ പുതിയ കണ്ടെത്തലുകളെ കമ്പനി തടസപ്പെടുത്തുകയാണ്. ആപ്പിൾ ശക്തരായിരിക്കുന്നതിന് കാരണം അവർ ശ്രേഷ്ടമായതുകൊണ്ടല്ല മറിച്ച് നിയമവിരുദ്ധമായ പെരുമാറ്റം കൊണ്ടാണെന്നും ഒരു യുഎസ് അറ്റോർണി ജനറൽ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ആപ്പിളിനെ ആൻഡ്രോയിഡ് ആക്കിമാറ്റാനാണ് യുഎസ് സർക്കാർ ശ്രമിക്കുന്നതെന്ന് ആപ്പിൾ പറയുന്നു. വസ്‌തുതാപരമായും നിയമപരമായും പരാതി ശരിയല്ലെന്നും കമ്പനി പറഞ്ഞു. ഞങ്ങൾ ആരാണ് എന്നതിനെയും ആപ്പിൾ ഉൽപന്നങ്ങളിൽ ഞങ്ങൾ കൽപിക്കുന്ന മൂല്യങ്ങളേയും ചോദ്യം ചെയ്യുകയാണ് പരാതിയിലൂടെ.
അതിൽ അവർ വിജയിച്ചാൽ ഹാർഡ് വെയറോ, സോഫ്റ്റ് വെയറോ മറ്റ് സേവനങ്ങളോ ആകട്ടെ, ആപ്പിളിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്ന തരം സാങ്കേതിക വിദ്യകൾ നിർമിക്കാനുള്ള ഞങ്ങളുടെ കഴിവിനെ അത് ബാധിക്കും. ജനങ്ങൾക്ക് വേണ്ടിയുള്ള സാങ്കേതിക വിദ്യ രൂപകൽപന ചെയ്യുന്നതിൽ സർക്കാർ ഇടപെടുന്നത് അപകടകരമായ മാതൃക സൃഷ്ടിക്കുമെന്നും ആപ്പിൾ പ്രസ്‌താവനയിൽ പറഞ്ഞു.
ഐമേസേജ്, സിരി എന്നിവയിലേക്ക് മറ്റ് കമ്പനികളുടെ സേവനങ്ങൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ, ആൻഡ്രോയിഡ് ഉൾപ്പടെ മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വാച്ചുകൾക്ക് ഐഫോണിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ, പുതിയ ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തൽ, തേഡ് പാർട്ടി ഡിജിറ്റൽ വാലറ്റുകൾക്കുള്ള നിയന്ത്രണം, എൻഎഫ്‌സി ടാപ് റ്റു പേ സേവനം ഉപയോഗിക്കുന്നതിൽ നിന്ന് മറ്റ് പേമെന്റ് സേവനദാതാക്കളെ തടയൽ, ക്രോസ് പ്ലാറ്റ്ഫോം മെസേജിങിന് തടസം നിൽക്കൽ തുടങ്ങി ആപ്പിളിൻ്റെ വിവിധ പ്രവർത്തന രീതികൾ യുഎസ് പരാതിയിൽ ചോദ്യം ചെയ്യുന്നു.
ആപ്പിളിന്റെ ഈ പ്രവർത്തന രീതികൾ ഉപഭോക്താക്കളെ പുറത്തുപോവാൻ അനുവദിക്കാതെ ആപ്പിൾ സേവനങ്ങൾക്കുള്ളിൽ തളച്ചിടാനുള്ള ശ്രമമാണെന്നാണ് യുഎസ് ഭരണകൂടം പരാതിയിൽ പറഞ്ഞുവെക്കുന്നത്. ഇത് ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കുമുള്ള ചെലവ് വർധിപ്പിക്കുന്നുവെന്നും യുഎസ് ചൂണ്ടിക്കാണിക്കുന്നു.