വീണ്ടും നാട്ടിലിറങ്ങി പടയപ്പ. കുമളി-മൂന്നാർ സംസ്ഥാന പാതയിലാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. ലോക്ക് ഹാർട്ടിന് സമീപമുള്ള ടോൾ ബൂത്തിനടുത്താണ് നിലവിൽ ആനയുള്ളത്.
പടയപ്പയെ നിരീക്ഷിക്കുവാൻ പ്രത്യേക സംഘത്തിൻ്റെ ദൗത്യം തുടരുകയാണ്. ഡ്രോൺ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയിൽ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഹൈറേഞ്ച് സർക്കിൾ സിസിഎഫ് നേരിട്ട് എത്തിയാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം അത്യാധുനിക സംവിധാനം ഉള്ള ഡ്രോൺ ഉപയോഗിച്ചാണ് വനംവകുപ്പിന്റെ നിരീക്ഷണം. രാത്രികാലത്തടക്കം ആനയെ നിരീക്ഷിക്കുന്നതിനാണ് വനം വകുപ്പിന്റെ നീക്കം എന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് അരുൺ ആർഎസ്എസ് വ്യക്തമാക്കിയിരുന്നു.