സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ മഴയക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
കൊടും ചൂടിൽ ആശ്വാസമായി ഈ ആഴ്ചയും വേനൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. നിലവിലെ അറിയിപ്പ് പ്രകാരം നാളെയും മറ്റന്നാളും ആലപ്പുഴ, എറണാകുളം ജില്ലകളിലെങ്കിലും വേനൽ മഴ ലഭിച്ചേക്കും. 28 -ാം തിയതി 3 ജില്ലകളിലാണ് നിലവിൽ മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അന്നേ ദിവസം വേനൽ മഴ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത.
അതേസമയം കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.