കോൺഗ്രസ് പാർട്ടി നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം രൂപയാണെന്ന് ആദായനികുതി വകുപ്പ്. ഡൽഹി ഹൈക്കോടതിയിൽ ആദായനികുതി വകുപ്പിനു വേണ്ടി ഹാജരായ അഭിഭാഷകൻ സൊഹെബ് ഹൊസൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2014-15, 2015-16, 2016-17 സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി പുനർനിർണയിക്കാൻ ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ ആണ് പാർട്ടിയുടെ നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം ആണെന്ന് ആദായനികുതി വകുപ്പ് ആരോപിച്ചത്.
ആദായനികുതി നിയമത്തിൻ്റെ വ്യവസ്‌ഥകൾക്ക് എതിരായാണ് നികുതി പുനർനിർണയം നടക്കുന്നതെന്ന് കോൺഗ്രസ് കോടതിയിൽ ആരോപിച്ചു. എന്നാൽ നിയമം പാലിച്ചു കൊണ്ടുള്ള പുനർനിർണയം ആണ് നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് വാദിച്ചു.
ഏഴ് സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി വരുമാനമാണ് ആദായനികുതി വകുപ്പ് പുനർനിർണയിക്കുന്നത്. ഇതിൽ മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണയിക്കുന്നതിനെതിരായ ഹർജിയാണ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഹർജി വിധി പറയാനായി മാറ്റി.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നൽകിയ ഹർജി ഈ മാസം 13ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തീരുമാനം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച ട്രൈബ്യൂണൽ ഉത്തരവിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്നു കോടതി നിരീക്ഷിച്ചു.
എന്നാൽ, മാറിയ സാഹചര്യത്തിൽ ട്രൈബ്യൂണലിൽ പുതിയ അപ്പീൽ നൽകാനുള്ള അനുമതി ഹൈക്കോടതി നൽകി. 2018- 19 ലെ നികുതി നൽകിയില്ലെന്നു കാട്ടി പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 105 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. 210 കോടി അടയ്ക്കാനുണ്ടെന്നാണു വകുപ്പിന്റെ വാദം.