കേരള സർവ്വകലാശാല കലോത്സവത്തിലെ അനിഷ്ടസംഭവങ്ങളിൽ അന്വേഷണ സമിതിയെ നിയോഗിച്ച് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്. റിപ്പോർട്ട് ലഭിച്ച ശേഷം നിർത്തിവെച്ച കലോത്സവം പൂർത്തീകരിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ് (മുൻ എംഎൽഎ), ഡോ ജയൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. യുവജനോത്സവത്തിലുണ്ടായ സംഭവവികാസങ്ങൾ അന്വേഷിച്ച് സമിതി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.
തുടർന്ന് റിപ്പോർട്ട് ലഭിച്ച ശേഷമാകും സർവകലാശാല യൂണിയൻ കലാവധി രണ്ട് മാസം കൂടി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. കലോത്സവം ഭാവിയിൽ പരിഷ്കരിക്കുന്നതിന് സമഗ്രമായി പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുന്നുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങളും കലാ സാഹിത്യ രംഗത്തെ പ്രമുഖരും ഈ സമിതിയിൽ അംഗങ്ങളാകും.