പറവൂർ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഉത്തരവിട്ടത്.
ബാങ്ക് മുൻ പ്രസിഡൻ്റുമാരും ഇപ്പോഴത്തെ പ്രസിഡന്റും മുൻ സെക്രട്ടറിമാരും ഇപ്പോഴത്തെ സെക്രട്ടറിയുമടക്കമുള്ളവർക്കെതിരെയാണ് കോടതി കേസെടുത്തിട്ടുള്ളത്. 2014 മുതൽ ഭരണ സമിതി അംഗങ്ങളായിരുന്നവരും സെക്രട്ടറിമാരായിരുന്നവരുമാണ് കേസിൽ പ്രതികൾ.
പ്രാഥമിക അന്വേഷണത്തിൽ അഴിമതി നടന്നെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷിക്കാൻ കോടതി നിർദേശിച്ചത്. 60 ദിവസത്തിനകം അന്വേഷണത്തിൻ്റെ ആദ്യ ഘട്ട പുരോഗതി അറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിന് പുറമേ വ്യക്തിഗത വായ്‌പയിലും സ്വർണ പണയം ലേലം ചെയ്യാതെ ജ്വല്ലറിക്ക് വിറ്റ ഇടപാടിലും ബാങ്ക് ഭരണസമിതിക്കും ജീവനക്കാർക്കുമെതിരെ പരാതികളുണ്ട്. ഇതിലും നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടികളിലേക്കും സമര പരിപാടികളിലേക്കും കടക്കുകയാണ് യുഡിഎഫ്.