വായ്‌പാ പരിധിയിൽ കേരളത്തിന് ആശ്വാസം. പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണം. പ്രത്യേക സാഹചര്യത്തിൽ ഇളവുനൽകുന്നതിൽ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു. തീരുമാനം നാളെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 5000 കോടി ഏപ്രിൽ ഒന്നിനു നൽകാമെന്നു കേന്ദ്രം അറിയിച്ചു.
കടമെടുപ്പിനുമേൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാണു ഹർജിയിലെ മുഖ്യ ആവശ്യം. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കേന്ദ്ര ഇടപെടലുകൾ അവസാനിപ്പിക്കുകയും വേണം. ഈ ആവശ്യവുമായി കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്‌ഥാനമാണു കേരളം. ഇതു കേന്ദ്രത്തെ ചൊടിപ്പിച്ചു.
കേസ് പിൻവലിക്കാതെ അർഹമായ സഹായം പോലും നൽകില്ലെന്ന നിലപാട് കേന്ദ്രം കൈക്കൊണ്ടു. നിയമപ്രകാരം, കേരളത്തിനു 11,731 കോടി രൂപ വായ്‌പയെടുക്കാം. ഇതു കടമെടുപ്പു പരിധിയിൽ തന്നെ ഉൾപ്പെടുന്നു. നിലവിലെ ഹർജിക്ക് ഈ വായ്‌പാതുകയുമായി ബന്ധമില്ല. 24,000 കോടി രൂപ വായ്പയെടുക്കാൻ അടിയന്തരമായി അനുവദിക്കണമെന്നതാണ് ഹർജിയിലെ ആവശ്യം. എന്നാൽ, ഹർജി ചൂണ്ടിക്കാട്ടി ഇതു നിഷേധിക്കുകയാണ്.
കേന്ദ്രം പറഞ്ഞത്
ഈ സാമ്പത്തിക വർഷം 32,432 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ കഴിയുക. സുപ്രീം കോടതിയിൽ ഹർജി നൽകുന്നതിനു മുൻപു തന്നെ 34,230 കോടി രൂപ കടമെടുത്തു കഴിഞ്ഞു. ഊർജ മേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള വായ്‌പ കുടി പരിഗണിച്ചാൽ കേരളത്തിൻ്റെ വായ്‌പാപരിധി ഈ വർഷം 48,049 കോടി ആകും.കടമെടുപ്പു പരിധി പ്രകാരമുള്ള 11,731 കോടി രൂപയ്ക്കു പുറമേ, രണ്ടായിരത്തോളം കോടി രൂപ അടക്കം 13,608 കോടി രൂപ ഉടൻ നൽകാം. ഇതിനായി സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കണം