ലോകത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ പാരീസിലെ ഈഫൽ ഗോപുരം വീണ്ടും സഞ്ചാരികൾക്കായി തുറന്നു. ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്നാണ് ഈഫൽ ഗോപുരം ആറ് ദിവസത്തോളം അടഞ്ഞുകിടന്നത്. ഗോപുരത്തിൻ്റെ ശില്പി ഗുസ്‌താഫ് ഈഫേലിൻ്റെ നൂറാം ചരമദിനത്തിലാണ് ജീവനക്കാർ സമരം തുടങ്ങിയത്.
ഇപ്പോൾ ഗോപുരം കൈകാര്യംചെയ്യുന്ന രീതിയിൽ പ്രതിഷേധിച്ചാണ് ഇടതുപക്ഷ തൊഴിലാളി യൂണിയനായ സി.ജി.ടി.യുടെ നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കിയത്. ജീവനക്കാരും പാരീസ് നഗരാധികൃതരും തമ്മിൽ കരാർക്കാര്യത്തിൽ നടന്ന ചർച്ചയിലാണ് പണിമുടക്ക് ഒത്തുതീർന്നത്. ജീവനക്കാരുടെ വേതനം വർധിപ്പിക്കാനും 2031 ഓടെ ഈഫൽ ഗോപുരത്തിൽ 380 മില്യൺ യൂറോയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.
ഏതാനും മാസങ്ങൾക്കകം പാരീസിൽ ഒളിമ്പിക്‌സ് ആരംഭിക്കുന്നതോടെ ലക്ഷക്കണക്കിന് സഞ്ചാരികൾ ഈഫൽ ഗോപുരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൊണ്ടുകൂടിയാണ് പെട്ടെന്ന് തൊഴിൽ സമരം ഒത്തുതീർപ്പാക്കാൻ അധികാരികൾ തയ്യാറായത്. വർഷത്തിൽ എല്ലാദിനവും തുറക്കുന്ന ഈഫൽ ഗോപുരം കാണാൻ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്താറുണ്ട്.
ഗോപുരത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് കൗണ്ടറിൽ യു.പി.ഐ സേവനങ്ങൾ സ്വീകരിക്കാൻ തുടങ്ങിയത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. ഈഫൽ ടവർ സന്ദർശിക്കുന്ന വിദേശ സഞ്ചാരികളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കാണ്. ഫ്രാൻസിൻ്റെ ഓൺലൈൻ പേയ്മെൻ്റ് സംവിധാനമായ ലൈറയുമായി നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഈഫലിൽ യു.പി.ഐ സേവനങ്ങൾ ഏർപ്പെടുത്തിയത്.