എഐ ചാറ്റ്ബോട്ടായ ജെമിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മറുപടി നൽകിയതിന് കേന്ദ്ര സർക്കാർ ഗൂഗിളിന് നോട്ടീസ് അയക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുമ്പും ജെമിനിയിൽനിന്ന് ഇതേ രീതിയിൽ ആക്ഷേപകരമായ പ്രതികരണം നടത്തിയിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രതികരണങ്ങൾ ഒരു നോട്ടീസ് നൽകുന്നതിന് കാരണമാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഒരു ട്വിറ്റർ ഉപഭോക്താവ് പങ്കുവെച്ച പോസ്റ്റാണ് പുതിയ വിവാദങ്ങൾക്കിടയാക്കിയത്. ശ്രീമോയ് തലൂക്‌ദാർ എന്നയാളാണ് ‘എക്സി’ൽ ജെമിനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നരേന്ദ്ര മോദി ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന് മോദിയുടെ ചില നയങ്ങൾ ചൂണ്ടിക്കാട്ടി ചില വിദഗ്ദർ അദ്ദേഹത്തെ ഫാസിസ്റ്റായി ചിത്രീകരിക്കാറുണ്ട് എന്നായിരുന്നു ജെമിനിയുടെ മറുപടി. എന്നാൽ ഇതേ ചോദ്യം തന്നെ യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയെകുറിച്ചും ട്രംപിനെ കുറിച്ചും ചോദിച്ചപ്പോൾ ജെമിനി മറുപടി നൽകിയില്ല. ഇതിൻ്റെ സ്ക്രീൻ ഷോട്ടുകളാണ് ശ്രീമോയ് പങ്കുവെച്ചത്.
ഈ പോസ്റ്റിനോട് പ്രതികരിച്ച ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, ജെമിനിയുടെ ആക്ഷേപകരമായ പ്രതികരണം ഐടി ആക്റ്റിലെ ഇൻ്റർമീഡിയറി റൂൾസിലെ റൂൾ 3(1) ൻ്റെയും വിവിധ ക്രിമിനൽ നിയമങ്ങളുടെ വ്യവസ്ഥകളുടേയും നേരിട്ടുള്ള ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.
ഇതിൽ സർക്കാർ ഗൂഗിളിന് കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാവുമെന്നും ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറഞ്ഞു.