വയനാട്ടിൽ തുടർച്ചയായി കാട്ടാന ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യത്തിൽ ശനിയാഴ്‌ച ഹർത്താലിന് ആഹ്വാനം ചെയ്ത‌് യു.ഡി.എഫും. എൽ.ഡി.എഫും.
ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ സർക്കാരും വന വകുപ്പും ഗുരുതര അനാസ്ഥ തുടരുന്നുവെന്ന് ആരോപിച്ചാണ് ജില്ലയിൽ യു.ഡി.എഫ്. ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ ആചരിക്കുകയെന്ന് യു.ഡി.എഫ്. നേതൃത്വം അറിയിച്ചു.
കാട്ടാന ആക്രമണത്തിൽ 17 ദിവസത്തിനിടെ മൂന്ന് പേർകൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ്. ഹർത്താൽ.
കഴിഞ്ഞ ശനിയാഴ്‌ച ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിൽ പടമല ചാലിഗദ്ദയിൽ അജീഷിന് ജീവൻ നഷ്‌ടമായിരുന്നു. വെള്ളിയാഴ്ച കുറുവാദ്വീപിലെ വനംവകുപ്പിൻ്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരൻ വി.പി. പോൾ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.