ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന യുപിഐ പേമെന്റ് ശൃംഖലയിൽ ഗൂഗിൾ പേയുടെയും ഫോൺ പേയുടേയും ആധിപത്യം നിയന്ത്രിക്കാൻ ഇന്ത്യൻ ഭരണകൂടം പാടുപെടുന്നതായി റിപ്പോർട്ട്. യുപിഐ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി ഒരുക്കിയ നിയമം നടപ്പിലാക്കുന്നതിൽ സർക്കാർ ദീർഘകാലമായി പ്രതിസന്ധി നേരിടുന്നുവെന്ന് ഓൺലൈൻ വെബ്സൈറ്റായ ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്തു.
റിസർവ് ബാങ്കിന് കീഴിലുള്ള നാഷണൽ പേമെൻ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് യുപിഐയുടെ നടത്തിപ്പുകാർ. യുപിഐ രംഗത്തെ സേവനദാതാക്കളുടെ വിപണി വിഹിതം 30 ശതമാനമായി നിയന്ത്രിക്കാനാണ് എൻപിസിഐ ശ്രമിക്കുന്നത്. ഇതിനായി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ സേവനങ്ങളുടെ വിപണി വിഹിതം കുറയ്ക്കേണ്ടതുണ്ട്. പക്ഷെ അത് എങ്ങനെ നടപ്പാക്കണം എന്ന് അധികൃതർക്ക് അറിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ രംഗത്തെ മൂന്നാമത്തെ വലിയ കമ്പനിയായ പേടിഎം ആകട്ടെ ഇപ്പോൾ അതിജീവനത്തിനുള്ള ശ്രമത്തിലാണ്.
സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുന്നതിന് സാങ്കേതികമായ വെല്ലുവിളികളുണ്ടെന്നാണ് എൻപിസിഐ വിശ്വസിക്കുന്നത്. അത് നടപ്പിലാക്കുന്നതിനുള്ള ആശയങ്ങൾ ഏജൻസി അന്വേഷിച്ചുവരികയാണ്. 2024 ഡിസംബർ 31 വരെ ഈ നിയമം നടപ്പിലാക്കില്ലെന്ന് എൻപിസിഐ 2022 ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ എന്ത് തീരുമാനമായെന്ന് എൻപിസിഐ ഇതുവരെ അറയിച്ചിട്ടില്ല.
അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ വാൾമാർട്ടിന് കീഴിലുള്ള സേവനമാണ് ഫോൺ പേ. ഗൂഗിൾ പേ ആകട്ടെ ടെക്ക് ഭീമനായ ഗൂഗിളിന്റെ ഉടമസ്ഥതിയിലുള്ളതും.
ഈ രണ്ട് കമ്പനികളുടെ ആധിപത്യത്തെ നേരിടാൻ പ്രാദേശിക ഫിൻടെക്ക് കമ്പനികളെ പ്രോത്സാഹിപ്പിക്കണം എന്നാണ് ഒരു പാർലമെൻ്ററി പാനലിന്റെ നിർദേശം. ഇതും എൻപിസിഐയ്ക്ക് മുന്നിൽ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ഈ രംഗത്തെ പ്രധാന പ്രാദേശിക സേവനദാതാവായ പേടിഎമ്മിനേട് പേടിഎം പേമെന്റ്സ് ബാങ്കുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് റിസർവ് ബാങ്ക്.
2016 ൽ തുടക്കമിട്ട സ്‌മാർട്ഫോൺ അധിഷ്‌ടിത പണമിടപാട് സേവനമായ യുപിഐ രാജ്യത്ത് അതിവേഗമാണ് സ്വീകാര്യത നേടിയത്. രാജ്യത്തെ പണമിടപാട് രീതികളിൽ അടിമുടി മാറ്റം കൊണ്ടുവരാൻ യുപിഐ സംവിധാനത്തിന് സാധിച്ചു. ഇപ്പോൾ 492 ബാങ്കുകളും 7 കോടി കച്ചവടക്കാരും യുപിഐ ശൃംഖലയുടെ ഭാഗമാണ്. 1000 കോടി പ്രതിമാസ ഇടപാടുകളും നടക്കുന്നു.
പേടിഎമ്മിന്റെ വിപണി വിഹിതം നഷ്ടമാവുന്നത് ഗൂഗിൾ പേയ്ക്കും, ഫോൺപേയ്ക്കുമാണ് ഗുണം ചെയ്യുക. നിലവിൽ ഫോൺപേയ്ക്ക് 47 ശതമാനവും ഗൂഗിൾ പേയ്ക്ക് 36 ശതമാനവുമാണ് വിപണി വിഹിതം. ഇത് 30 ശതമാനമായി നിയന്ത്രിക്കണമെങ്കിൽ ഇരു കമ്പനികളും പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവെക്കേണ്ടതായിവരും. എന്നാൽ ഗൂഗിൾ പേയും, ഫോൺ പേയും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള നിക്ഷേപങ്ങൾ തുടരുകയാണ്.