ഇൻസ്റ്റഗ്രാം സൗഹൃദത്തിൻ്റെ മറവിൽ പത്തനംതിട്ടയിൽ നടന്നത് വൻ ലൈംഗികചൂഷണം. പ്ലസ് വൺ വിദ്യാർഥിനിയായ 16-കാരിയാണ് ഒട്ടേറെപേരുടെ ചൂഷണത്തിനിരയായത്. സംഭവത്തിൽ ആകെ 19 പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ നാലുപേർ കഴിഞ്ഞദിവസം പിടിയിലായി. ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവ് അടക്കമുള്ളവരാണ് കേസിൽ അറസ്റ്റിലായ പ്രതികൾ.
പ്ലസ് വൺ വിദ്യാർഥിനി സ്‌കൂളിൽ പോകാൻ വിമുഖത കാട്ടിയതോടെ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറത്തറിഞ്ഞത്. നാലുദിവസത്തോളം നീണ്ട കൗൺസിലിങ്ങിലാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
ചിറ്റാർ സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി ആദ്യം പരിചയപ്പെട്ടത്. ഇയാൾ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കി. ഈ ദൃശ്യങ്ങൾ ഇയാൾ സുഹൃത്തുക്കൾക്കും കൈമാറി. തുടർന്ന് നഗ്നദൃശ്യങ്ങൾ കിട്ടിയവരെല്ലാം പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും കുട്ടിയെ ചൂഷണം ചെയ്യുകയുമായിരുന്നു.
പ്രതികളിൽ ചിലർ പെൺകുട്ടിയെ വീട്ടിലെത്തി ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതികളിൽ ചിലർ ഇവിടെയെത്തി ഉപദ്രവിച്ചത്. മറ്റുചിലർ വീഡിയോ കോൾ വഴിയും പെൺകുട്ടിയെ ചൂഷണംചെയ്തു.
മാസങ്ങൾക്കിടെയാണ് പലരും പെൺകുട്ടിയെ ഉപദ്രവിച്ചത്. കേസിലെ 19 പ്രതികളിൽ 16 പേർക്കെതിരേയും പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്.
കേസിൽ ചിറ്റാർ സ്വദേശി സജാദ് എസ്. സലീം കെ.എസ്.ഇ.ബി. ജീവനക്കാരനായ റാഫി, ഡി.വൈ.എഫ്.ഐ. പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. കുറ്റംകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ആളും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം കൊല്ലത്തെ കേന്ദ്രത്തിൽ പാർപ്പിക്കാനാണ് നിർദേശം. മറ്റുമൂന്നുപ്രതികളെയും റാന്നി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.