ക്രിക്കറ്റിൽ റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കിയ താരമാണ് ഇന്ത്യൻ ബാറ്റർ വിരാട് കോലി. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ ഒരിക്കലും തകരില്ലെന്ന് കരുതിയ പല റെക്കോർഡും കോലിക്ക് മുന്നിൽ വഴി മാറി. റൺകൊയ്ത്തിലെ ആശ്ചര്യം കൊണ്ടും മൂന്ന് ഫോർമാറ്റിലെയും സ്ഥിരത കൊണ്ടും കിംഗ് എന്ന വിശേഷണം തന്നെയുണ്ട് വിരാട് കോലിക്ക്. ആ വിരാട് കോലിക്ക് പുതിയൊരു റെക്കോർഡ് കൂടി സ്വന്തമായിരിക്കുകയാണ്. ക്രിക്കറ്റ് മൈതാനത്തെ 22 വാരയ്ക്കകത്ത് അല്ല എന്നാൽ കോലിയുടെ ഈ റെക്കോർഡ്.
കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ക്രിക്കറ്റർ എന്ന വിശേഷണമാണ് വിരാട് കോലി പുതിയതായി സ്വന്തമായിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ചുറിയുമടക്കം പേരിലുള്ള ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ പോലും കോലിയുടെ പ്രതാപത്തിന് മുന്നിൽ ഇന്റർനെറ്റിൽ പിന്നോട്ടായി. 25 വർഷത്തെ ഇൻ്റർനെറ്റ് സെർച്ചുകളെ കുറിച്ചുള്ള വീഡിയോ ഗൂഗിൾ പങ്കുവെച്ചപ്പോഴാണ് ക്രിക്കറ്റർമാരിൽ വിരാട് കോലിയുടെ പേര് തെളിഞ്ഞത്. എന്നാൽ 2023ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ ട്രെൻഡ് ചെയ്യപ്പെട്ട ക്രിക്കറ്റർമാർ ഇന്ത്യൻ യുവ ഓപ്പണർ ശുഭ്‌മാൻ ഗില്ലും ന്യൂസിലൻഡ് യുവ താരം രച്ചിൻ രവീന്ദ്രയുമാണ്. മുഹമ്മദ് ഷമി, ഗ്ലെൻ മാക്‌സ്‌വെൽ, സൂര്യകുമാർ യാദവ്, ട്രാവിസ് ഹെഡ് എന്നിവർ ഈ പട്ടികയിൽ ഇരുവർക്കും പിന്നിലായുണ്ട്. ആഗോള കായിക ടീമുകളിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗിൽ വന്ന ക്രിക്കറ്റ് ടീം ഇന്ത്യൻ ടീമാണ് എന്നതും പ്രത്യേകതയാണ്.
മുപ്പത്തിയഞ്ചുകാരനായ വിരാട് കോലി കൂടുതൽ രാജ്യാന്തര ഏകദിന സെഞ്ചുറികൾ എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് അടുത്തിടെ ലോകകപ്പിൽ മറികടന്നിരുന്നു. സച്ചിന് 49 ഉം കോലിക്ക് 50 ഉം സെഞ്ചുറികളാണ് ഏകദിനത്തിൽ നിലവിലുള്ളത്. 292 ഏകദിനങ്ങളിൽ 58.68 ശരാശരിയിൽ 13848 റൺസും 111 ടെസ്റ്റുകളിൽ 49.3 ശരാശരിയിൽ 29 ശതകങ്ങളോടെ 8676 റൺസും 111 രാജ്യാന്തര ടി20യിൽ ഒരു സെഞ്ചുറിയോടെ 4008 റൺസുമാണ് കോലിയുടെ സമ്പാദ്യം. ടെസ്റ്റിൽ ഏഴ് ഇരട്ട സെഞ്ചുറികളും കിംഗിന് സ്വന്തം.