ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇനി ദേശീയ ടീമിനായി ടി20 മത്സരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഏകദിന ലോകകപ്പിനു മുമ്പുതന്നെ ടി20-യിലെ തന്റെ്റെ ഭാവിയെ കുറിച്ച് രോഹിത് ബിസിസിഐയുമായി ചർച്ച നടത്തിയിരുന്നുവെന്ന് ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
2022 നവംബറിൽ ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ പുറത്തായതിന് ശേഷം പിന്നീട് രോഹിത് ഇന്ത്യയ്ക്കായി ടി20 മത്സരം കളിച്ചിട്ടില്ല. അതിനു ശേഷം ഹാർദിക് പാണ്ഡ്യയാണ് വിവിധ പരമ്പരകളിൽ ടീമിനെ നയിച്ചത്. ഇനി രോഹിത് ഇന്ത്യയ്ക്കായി ടി20 ജേഴ്‌സി അണിഞ്ഞേക്കില്ലെന്നാണ് സൂചന. ഇനി തന്നെ ടി20 ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് രോഹിത് സെലക്‌ടർമാരെ അറിയിച്ചതായും പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയ്ക്കായി 148 ടി20 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ചുറിയും 29 അർധ സെഞ്ചുറിയുമടക്കം 3853 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. ഓസ്ട്രേലിയക്കെതിരേ വ്യാഴാഴ്‌ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽ രോഹിത്തടക്കം ഏകദിന ലോകകപ്പിൽ കളിച്ച മിക്ക താരങ്ങളേയും പരിഗണിച്ചിട്ടില്ല. ഹാർദിക്കിൻ്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിൽ സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കി എന്നത് മാത്രമാണ് മാറ്റം.
രോഹിത് ഇല്ലെങ്കിൽ ഓപ്പണിങ്ങിൽ ഇന്ത്യയ്ക്ക് നാല് ഓപ്ഷനുകളുണ്ട്. ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്. 36 വയസുള്ള രോഹിത് കരിയറിൻ്റെ അവസാന ഘട്ടത്തിലാണ്. അതിനാൽ തന്നെ തന്റെ ജോലിഭാരം നിയന്ത്രിക്കാനും കരിയറിൽ അവശേഷിക്കുന്ന കാലയളവിൽ പരിക്കുകളില്ലാതെ തുടരാനുമാണ് അദ്ദേഹത്തിൻ്റെ ഈ തീരുമാനമെന്നാണ് വിലയിരുത്തൽ.