കുതിര കൂട്ടിൽനിന്ന് പുറത്തുചാടിയതിനെത്തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ന്യൂയോർക്കിൽനിന്ന് ബെൽജിയത്തിലേക്ക് പോയ എയർ അത്ലാന്റാ ഐസ്ലാൻഡിക്കിന്റെ ബോയിങ് 747 ചരക്കുവിമാനമാണ് 31,000 അടിയിൽനിന്ന് തിരിച്ചിറക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽനിന്ന് ബെൽജിയത്തിലെ ലീജിലേക്കായിരുന്നു വിമാനം. ലീജിലേക്കുള്ള 15 കുതിരകളിൽ ഒന്നായിരുന്നു യാത്രാമധ്യേ കൂട്ടിൽനിന്ന് പുറത്തുചാടാൻ ശ്രമിച്ചത്. വിമാനം യാത്ര ആരംഭിച്ചതിന് പിന്നാലെ കെട്ടഴിഞ്ഞ കുതിര പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് കുലുക്കമനുഭവപ്പെട്ടു. കൂട്ടിൽനിന്ന് പകുതി ദൂരത്തോളം ചാടിയ കുതിരയുടെ മുൻകാലുകൾ കൂട്ടിന് പുറത്തായി. തുടർന്ന് കുതിര കുടുങ്ങിപ്പോവുകയായിരുന്നു.
യാത്രാമധ്യേ പൈലറ്റാണ് കുതിര രക്ഷപ്പെടാൻ ശ്രമിച്ച കാര്യം ബോസ്റ്റണിലെ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചത്. യാത്ര തുടരുന്നതിന് ബുദ്ധിമുട്ടില്ലെന്ന് പറഞ്ഞ പൈലറ്റ് പക്ഷേ കുതിരയ്ക്ക് പരിക്കുണ്ടെന്ന് അറിയിക്കുകയും വിമാനം തിരിച്ചിറക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്നാണ് തിരിച്ചിറക്കാൻ അനുമതി നൽകിയത്.
നിലത്തിറക്കുന്നതിനുമുമ്പ് 20 ടൺ ഇന്ധനം പുറത്തുകളയേണ്ടിവന്നുവെന്ന് പൈലറ്റ് പറഞ്ഞു. വിമാനം താഴെയിറക്കിയ ഉടനെ കുതിരയ്ക്ക് വൈദ്യസഹായം നൽകാൻ വെറ്റിനറി ഡോക്ടറുടെ സേവനം ആവശ്യമാണെന്നും പൈലറ്റ് ട്രാഫിക് കൺട്രോൾ റൂമിനെ അറിയിച്ചിരുന്നു. കുതിരയെ ഇറക്കിയ ശേഷം യാത്ര പുരാരംഭിച്ച വിമാനം പിറ്റേന്ന് രാവിലെ ലീജിൽ എത്തിയതായി വിമാനടാക്കിങ് സൈറ്റുകൾ വ്യക്തമാക്കുന്നു. കുതിരയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.