ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരങ്ങളിലൊന്നായ വേൾഡ് അത്ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയിൽ ഇടം നേടി ഇന്ത്യൻ താരം നീരജ് ചോപ്ര. ഇന്ത്യയ്ക്ക് വേണ്ടി ജാവലിൻ ത്രോയിൽ ഒളിമ്പിക് സ്വർണം നേടിയ നീരജ് ഈ ഇനത്തിലെ ലോകചാമ്പ്യൻ കൂടിയാണ്.
അഞ്ച് താരങ്ങളാണ് ഫൈനൽ റൗണ്ടിലുള്ളത്. നീരജിന് പുറമേ യു.എസ്സിന്റെ ഷോട്ട് പുട്ട് താരം റയാൻ ക്രൗസർ, സ്വീഡന്റെ പോൾ വോൾട്ട് താരം മോൻഡോ ഡുപ്ലാന്റിസ്, കെനിയയുടെ മാരത്തൺ ലോകചാമ്പ്യൻ കെൽവിൻ കിപ്റ്റം, യു.എസ്സിന്റെ അതിവേഗതാരം നോവ ലെസ് എന്നിവരാണ് പട്ടികയിലുള്ളത്.
പുരസ്കാര ജേതാവിനെ ഡിസംബർ 11 ന് പ്രഖ്യാപിക്കും. വോട്ടിങ് മുഖേനയാണ് പുരസ്കാര ജേതാവിനെ തീരുമാനിക്കുന്നത്. ഇതുവരെ ഒരു ഇന്ത്യൻ താരത്തിനും വേൾഡ് അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടാനായിട്ടില്ല. നീരജ് പുരസ്കാരം നേടിയാൽ അത് ചരിത്രമാകും. കഴിഞ്ഞ തവണ സ്വീഡന്റെ മോൻഡോ ഡുപ്ലാന്റിസാണ് പുരസ്കാരം നേടിയത്. താരം ഇത്തവണയും പട്ടികയിലുണ്ട്.
2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ലോകചാമ്പ്യൻഷിപ്പ്, ഡയമണ്ട് ലീഗ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലും ജാവലിൻ ത്രോയിൽ സ്വർണം നേടിയിട്ടുണ്ട്.