സിനിമാ താരങ്ങൾ പങ്കെടുത്ത സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കൂട്ടയടി. ബംഗ്ലാദേശിലെ താരങ്ങളും സിനിമാ സംവിധായകരും തമ്മിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലാണ് താരങ്ങൾ തമ്മിലടിച്ചത്. സംവിധായകരായ മുസ്തഫ കമാൽ രാജിന്റെയും ദീപാങ്കർ ദിപോണിന്റെയും ടീമുകൾ തമ്മിലാണ് ധാക്കയിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഗ്രൗണ്ടിലും പുറത്തും ഏറ്റുമുട്ടിയത്.
മത്സരത്തിനിടെ ബൗണ്ടറി അനുവദിക്കാതിരുന്ന അമ്പയറുടെ തെറ്റായ തീരുമാനത്തിനെതിരെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക് തർക്കത്തിലേർപ്പെടുകയും പിന്നീട് കൂട്ട അടിയിലെത്തുകയുമായിരുന്നു. ഇരു ടീമിലെയും താരങ്ങൾ പരസ്പരം മുഖത്തിടിക്കുകയും ജേഴ്സികളിൽ പിടിച്ചുവലിക്കുകയും ചെയ്യുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
വനിതാ താരങ്ങളും ഇതിനിടയിൽ ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാച്ച് ഒഫീഷ്യൽസും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ശിശിർ സർദാർ, രാജ് റിപ, ജോയ് ചൗധരി, അതിഖ് റഹ്മാൻ, ഷെയ്ഖ് ഷുവോ, ആഷിഖ് ജാഹിദ് എന്നിവർക്കാണ് താരങ്ങളുടെ തമ്മിലടിയിൽ പരിക്കേറ്റത്.
ഈ തമ്മിലടികൊണ്ട് തന്റെ കരിയറിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ മുസ്തഫ കമാർ രാജ് ആയിരിക്കും ഉത്തരവാദിയെന്ന് പരിക്കേറ്റ നടി രാജ് റിപ പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുസ്തഫയുടെ ടീം അംഗങ്ങൾ തങ്ങൾക്കുനേരെ വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞുവെന്നും റിപ ആരോപിച്ചു. താരങ്ങളുടെ തമ്മിലടിയെ തുടർന്ന് ടൂർണമെന്റ് റദ്ദാക്കി.