സോളർ കേസിലെ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.
“സിബിഐ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചതാണ്. അതു സർക്കാരിന്റെ കയ്യിൽ കിട്ടിയിട്ടില്ല എന്ന വിചിത്ര വാദമാണ് മുഖ്യമന്ത്രി പറഞ്ഞത്. 2016ൽ അധികാരത്തിൽ വന്നതുമുതൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയായിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരായ സാമ്പത്തിക, ലൈംഗിക ആരോപണം പണം മേടിച്ച് ഉണ്ടാക്കിയ ഒരു കത്തിൽനിന്നാണ് തുടങ്ങിയതെന്നാണ് സിബിഐ കണ്ടെത്തൽ. അത് കോടതി അംഗീകരിച്ചു.
2016ൽ അധികാരത്തിൽ വന്ന് മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയുമായി സംസാരിച്ചു. അതിന് അവസരമൊരുക്കിക്കൊടുത്തത് ദല്ലാൾ നന്ദകുമാറാണ്. അവതാരങ്ങളെ മാറ്റിനിർത്തുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പരാതി എഴുതി വാങ്ങിക്കുകയായിരുന്നു. 50 ലക്ഷം കൊടുത്ത് ആർ.ബാലകൃഷ്‌ണപിള്ളയുടെ കയ്യിലുണ്ടായിരുന്ന കത്ത് വാങ്ങി പലരുടെയും പേര് എഴുതിച്ചേർക്കുകയായിരുന്നു. 50 ലക്ഷം കൊടുത്തത് സിപിഎം ആണ്. 10 കോടി തരാം എന്ന് ഇ.പി.ജയരാജൻ ഓഫർ നൽകിയതാണ്. പണം കൊടുത്ത് വ്യാജ കത്തുണ്ടാക്കി അതിന്റെ മേൽ അന്വേഷണം നടത്തുകയായിരുന്നു. എന്നിട്ടും അരിശം തീരാതെ കേസ് സിബിഐയ്ക്ക് വിട്ടു. ഉമ്മൻ ചാണ്ടിയെ പെടുത്താൻ വേണ്ടി ക്രിമിനൽ ഗൂഡാലോചന നടന്നുവെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണം.
ഏഴുമാസമായി ഇത്തരം കാര്യങ്ങളിലൊന്നും മറുപടി പറയാത്ത മുഖ്യമന്ത്രി നിയമസഭയിൽ അവ്യക്‌തമാണെങ്കിലും ഒരു മറുപടി പറഞ്ഞു. പണ്ട് മാത്യു കുഴൽനാടൻ ആരോപണം ഉന്നയിച്ചപ്പോൾ പൊട്ടിത്തെറിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ ആ പൊട്ടിത്തെറിയൊക്കെ പോയി. ഇപ്പോൾ വളരെ ദുർബലമായ മറുപടിയാണ് നൽകുന്നത്”- വി.ഡി. സതീശൻ പറഞ്ഞു.