വൻ തുകയുടെ ബില്ലു നൽകി വൈദ്യുതി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഷോക്ക് ട്രീറ്റ്മെന്റ്. ഇടുക്കി തൊടുപുഴ മേഖലയിൽ ബിൽ തുക പത്തിരട്ടിയിലധികം കൂടിയെന്ന പരാതിയുമായി മുന്നുറിലധികം ഉപഭോക്താക്കളാണ് ഇതിനോടകം കെഎസ്ഇബിയെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
പതിവായി അടച്ചിരുന്ന ബിൽ തുകയുടെ പത്തു മടങ്ങിലേറെ വർധനവാണ് തൊടുപുഴ മേഖലയിൽ പലർക്കും ലഭിച്ച പുതിയ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി 2000-2500 രൂപ കണക്കിൽ ബിൽ അടച്ചിരുന്ന ഗാർഹിക ഉപഭോക്താക്കൾ പുതിയ ബില്ലു കണ്ടപ്പോൾ ശരിക്കും ഞെട്ടി. 30,000 മുതൽ 60,000 രൂപ വരെയാണ് പലർക്കും ലഭിച്ചത്. തൊടുപുഴ ടൗണിൽ താമസിക്കുന്ന മണർകാട്ട് സണ്ണി സെബാസ്റ്റ്യൻ നേരത്തെ വൈദ്യുതി ചാർജിനത്തിൽ അടച്ചിരുന്നത് 2200 രൂപയായിരുന്നു. എന്നാൽ പുതിയ മീറ്റർ റീഡിംഗ് കഴിഞ്ഞപ്പോൾ ബിൽ 60,611 ആയി വർധിച്ചു. 53550 രൂപ എനർജി ചാർജും 5355 രൂപ നികുതിയും ഉൾപ്പെടെയാണ് 60,611 രൂപ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അധികമായുള്ള ബിൽ ലഭിച്ചതോടെ നഗരസഭ അധ്യക്ഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉപഭോക്താക്കളും കെഎസ്ഇ ബി യ്ക്ക് മുന്നിൽ സമരവുമായെത്തി. വിഷയം ശ്രദ്ധയിൽ പെട്ടതായും താൽക്കാലികമായി പഴയ ബിൽ അനുസരിച്ചുള്ള തുക ഉപഭോകതാക്കൾ അടച്ചാൽ മതിയെന്നും കെ എസ് ഇ ബി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഇതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്.
വൈദ്യുതി ബിൽ കൂടിയതുമായ ബന്ധപ്പെട്ട് ഇതിനോടകം മുന്നുറിലധികം പരാതികൾ ലഭിച്ചെന്നാണ് കെ എസ്ഇബി പറയുന്നത്. തൊടുപുഴ മുൻസിപ്പാലിറ്റിയിലും കുമാരമംഗലം പഞ്ചായത്തിലുമായാണ് ഇത്രയധികം പരാതികൾ. അതേസമയം കാരണമെന്തെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്നാണ് കെഎസ് ഇബിയുടെ വിശദീകരണം. അതിനുശേഷം ആവശ്യമെങ്കിൽ ഇളവു നല്കുമെന്നാണ് കെഎസ്ഇബി നല്കുന്ന ഉറപ്പ്.