ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് ജയം.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. ലയണൽ മെസി, ജർമൻ പസെല്ല എന്നിവരാണ് ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു മെസിയുടെ ഗോൾ.
രണ്ടാംപകുതിയിൽ അർജന്റീന ആധിപത്യം തുടർന്നു. 68-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. മെസിയു ഡിപോളും നടത്തിയ നീക്കമാണ് പല്ല ഗോളാക്കിയത്. അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അർജന്റീന കുപ്പായത്തിൽ ഇറങ്ങുന്ന ആദ്യ മത്സരമാണിത്.
ലോകകപ്പ് വിജയത്തിന് ശേഷം താൻ കരിയറിൽ തൃപ്തനാണെന്നും തന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് വിചാരിക്കുന്നതായും മെസി നേരത്തെ ചൈന ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സരത്തിൽ അർജന്റീനയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1ന് അർജന്റീനയാണ് ജയിച്ചത്.
ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ തോറ്റശേഷം തോൽവിയറിയാതെയായിരുന്നു അർജന്റീന ഇറങ്ങിയത് . അവസാനം കളിച്ച എട്ടിൽ ഏഴ് മത്സരങ്ങളിലും അർജന്റീന ജയിച്ചു.