കർഷകമിത്രമെന്നറിയപ്പെടുന്ന ചേര സംസ്ഥാനപാമ്പ് പദവിയിലേക്ക്. മുഖ്യമന്ത്രി ചെയർമാനായ വന്യജീവി ബോർഡിന്റെ ബുധനാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നറിയുന്നു. ജനവാസമേഖലയിൽ സർവസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പാണ് ചേര. എലികളാണ് പ്രധാന ഭക്ഷണം.

കൃഷിയിടങ്ങളിലെ ധാന്യവും കിഴങ്ങും നശിപ്പിക്കുകയും പകർച്ചവ്യാധികൾക്കിടയാക്കുകയും ചെയ്യുന്ന എലികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ചേരയെ സംരക്ഷിക്കുന്നതിലൂടെ കഴിയുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്.

എലികൾ മാത്രമല്ല അപകടകാരികളായേക്കാവുന്ന മൂർഖൻ തുടങ്ങിയ ഉഗ്ര വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങളെയും ചേര ഭക്ഷിക്കാറുണ്ട്. വളരെ സംരക്ഷണ പ്രാധാന്യമർഹിക്കുന്ന ജീവിയാണെന്നതിനാലാണ് വന്യജീവി ബോർഡിന് മുന്നിൽ വനംവകുപ്പ് പുതിയ ശുപാർശ വെച്ചത്. 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉൾപ്പെടുന്നത്.

