കൊച്ചി കടവന്ത്രയിൽനിന്നു കാണാതായി തൊടുപുഴയിൽ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ ഉപദ്രവിച്ച കൈനോട്ടക്കാരനുമായി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽനിന്ന് എളമക്കര പൊലീസാണ് കൈനോട്ടക്കാരൻ ശശികുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. മറ്റൊരു വാഹനത്തിൽ വിദ്യാർഥിയും പിതാവും ഇവരെ അനുഗമിക്കുന്നുണ്ട്. കൊച്ചിയിൽ എത്തിച്ച ശേഷം കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും.
കൊച്ചിയിൽനിന്നു പോയ കുട്ടി, ചൊവ്വാഴ്‌ച വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്‌റ്റാൻഡിലെത്തിയത്. ഇരുട്ടു വീഴാൻ തുടങ്ങിയതോടെ ഭയം തോന്നിയ കുട്ടി, അടുത്തുകണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോൾ സഹായിക്കാമെന്ന് ശശികുമാർ മറുപടി നൽകി. എന്നാൽ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിനു പിന്നാലെ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ കുട്ടി ബഹളം വയ്ക്കാൻ തുടങ്ങി. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാർത്ത ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതു കണ്ട് പേടിച്ചതോടെ കുട്ടിയോട് പിതാവിൻ്റെ നമ്പർ വാങ്ങി വിളിക്കുകയും തൊടുപുഴ ബസ് സ്‌റ്റാൻഡിലെത്തിയാൽ കുട്ടിയെ കൈമാറാമെന്നു അറിയിക്കുകയുമായിരുന്നു.

ഇന്നു രാവിലെ പിതാവും ബന്ധുക്കളും പൊലീസും തൊടുപുഴയിലെത്തി കുട്ടിയെ കണ്ടു. കൂടെയുണ്ടായിരുന്ന ശശികുമാറിനെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെയും ഇയാളെയും ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി. കുട്ടിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി മൊഴി ലഭിച്ചതോടെ പൊലീസ് പോക്സോ 7,8 വകുപ്പുകൾ ചേർത്ത് കേസെടുത്തു. തുടർന്നാണ് എളമക്കര പൊലീസിനു പ്രതികയെ കൈമാറിയത്.
ശശികുമാറിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്‌തമാകു എന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കുന്ന കാര്യങ്ങളടക്കം വൈകാതെ അറിയിക്കുമെന്നും പൊലീസ് വ്യക്‌തമാക്കി. കുട്ടിക്കൊപ്പം നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീക്ക് കുട്ടിയെ കാണാതായതുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. കുട്ടി തനിയെ ഇരിക്കുന്നതു കണ്ട സ്ത്രീ, എന്താണ് ഒറ്റയ്ക്കിരിക്കുന്നതെന്നും എവിടേക്ക് പോകുന്നു തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചതാണെന്ന് വ്യക്‌തമായതായും പൊലീസ് അറിയിച്ചു.
