Sunday, June 15, 2025

മുന്നര വയസുകാരി നേരിട്ടത് കൊടിയ പീഡനം: പിതാവിന്റെ അടുത്ത ബന്ധു അറസ്‌റ്റിൽ

CRIMEമുന്നര വയസുകാരി നേരിട്ടത് കൊടിയ പീഡനം: പിതാവിന്റെ അടുത്ത ബന്ധു അറസ്‌റ്റിൽ

കൊച്ചി അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മുന്നര വയസുകാരി പീഡനത്തിനിരയായ കേസിൽ കുഞ്ഞിന്റെ പിതാവിന്റെ അടുത്ത ബന്ധു അറസ്‌റ്റിൽ. ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ കോടതിയിൽ ഹാജരാക്കിയേക്കും. കൊലപാതക കേസിനു പിന്നാലെ കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്ന വിവരവും പുറത്തു വന്നതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം. സൈബർ വിദഗ്‌ധരും അന്വേഷണ സംഘത്തിലുണ്ട്. അതിനിടെ, കേസിൽ നിർണായക വഴിത്തിരിവുണ്ടായതോടെ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

കുട്ടി മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്. തുടർന്ന് കുട്ടിയെ വീട്ടിൽവച്ച് പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധു പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കുട്ടിയുടേത് മുങ്ങിമരണം തന്നെയാണെങ്കിലും ശരീരത്തിൽ കണ്ട ചില പാടുകളും മുറിവുകളും പോസ്‌റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പൊലീസ് തുടർന്ന് ഇക്കാര്യം പുത്തൻകുരിശ് പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ കുട്ടിയുടെ അടുത്ത ബന്ധുക്കളെ ‌സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ചോദ്യം ചെയ്യലിനൊടുവിൽ ബന്ധുക്കളായ 3 പേരെയായിരുന്നു പൊലീസിന് സംശയം. ഇതിൽ 2 പേരെ പിന്നീട് വിട്ടയച്ചു. തുടർന്ന് മറ്റുള്ളവർ നൽകിയ മൊഴിയുടെയും പ്രതിയുടെ ചോദ്യം ചെയ്യലിന്റെയും അടിസ്‌ഥാനത്തിൽ ഒരാളെ മാത്രം കസ്‌റ്റഡിയിലെടുത്തു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ കുഞ്ഞിന്റെ അമ്മ ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നൽകിയിരുന്നു. റിമാൻഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിനു പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛ‌ന്റെ വീട്ടിലാണ്. കുട്ടിയെ മുഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ചു അമ്മ മുഴിക്കുളത്ത് എത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്‌ച വൈകിട്ടാണ് ഭർതൃവീടിൻ്റെ സമീപത്തുള്ള അങ്കണവാടിയിൽനിന്ന് കുട്ടിയുമായി അമ്മ സ്വന്തം നാടായ ആലുവ കുറുമശേരിയിലേക്ക് തിരിക്കുന്നതും വഴിക്കു വച്ച് കുട്ടിയെ മുഴിക്കുളം പാലത്തിൽ നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തുന്നതും. കുട്ടിയുമായി അന്ന് വൈകിട്ട് അമ്മ ആലുവ മണപ്പുറത്തും എത്തിയിരുന്നു. വൈകിട്ട് 7 മണിയോടെ തനിച്ച് വീട്ടിൽ വന്നു കയറിയപ്പോൾ ആദ്യം പരസ്പരവിരുദ്ധമായി സംസാരിച്ചിരുന്ന അമ്മ പിന്നീടാണ് മൂഴിക്കുളം പാലത്തിൽ നിന്ന് കുട്ടിയെ താഴേക്കിട്ടു എന്നു വെളിപ്പെടുത്തത്. പിറ്റേന്ന് 2.20 ഓടെയാണ് കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെടുക്കുന്നത്.

Check out our other content

Check out other tags:

Most Popular Articles