രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സർവീസുകൾ ശനിയാഴ്‌ച രാവിലെ 5.29 വരെ നിർത്തിവെച്ചു. വ്യാഴാഴ്‌ച മാത്രം 430 സർവീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂൾഡ് സർവീസുകളുടെ മൂന്നുശതമാനമാണ് ഇത്. പാകിസ്താൻ 147 വിമാനസർവീസുകൾ റദ്ദാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. അവരുടെ പ്രതിദിന സർവീസുകളുടെ 17 ശതമാനമാണിത്.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ഭട്ടിൻഡ, ഹൽവാര, പഠാൻകോട്ട്, ഭുംതർ, ഷിംല, ഗാഗ്ഗൽ, ധർമശാല, കിഷൻഗഢ്, ജയ്സൽമേർ, ജോധ്‌പുർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കേശോദ്, ഭുജ്, ഗ്വാളിയർ, ഹിൻഡൻ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്.
കശ്‌മീർ മുതൽ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താൻ വ്യോമമേഖലയിലും വ്യാഴാഴ്‌ച സിവിലിയൻ വിമാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്ഫോമായ ഫ്ളൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ 250 വിമാനസർവീസുകൾ വ്യാഴാഴ്‌ച റദ്ദാക്കിയിരുന്നു.