ഓപറേഷൻ സിന്ദുറിന് പിന്നാലെ പാക്കിസ്ഥാന്റെ കിഴക്കൻ നഗരമായ ലഹോറിൽ സ്ഫോടനം. പാക്ക് പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് സ്ഫോടനത്തിൻ്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൻ്റെ മറ്റു വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഹോർ നഗരം. കഴിഞ്ഞ ദിവസം ഇന്ത്യ ഓപറേഷൻ സിന്ദുറിലുടെ തകർത്ത 2 ഭീകരപരിശീലന കേന്ദ്രങ്ങൾ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. ഇതിനു പിന്നാലെയാണ് നഗരമധ്യത്തിൽ സ്ഫോടനം നടന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. ലഹോറിൽ ഇന്ത്യക്കെതിരെ വൻ സൈനിക പടയൊരുക്കം നടക്കുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതിനിടെ, ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ പാക്ക് സൈനികർക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). 14 പാക്ക് സൈനികരാണ് ബിഎൽഎയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കൻ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ബലുചിസ്‌ഥാനിലെ തന്നെ ആഭ്യന്തര സംഘർഷം ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്‌ത ആക്രമണങ്ങളിലാണ് പാക്ക് സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്.
ബലൂച് ലിബറേഷൻ ആർമിയുടെ സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് (എസ്‌ടിഒഎസ്) ആണ് ബോലാനിൽ വച്ച് നിയന്ത്രിത ഐഇഡി സ്ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്. സ്ഫോടനത്തിൽ സൈനിക വാഹനം പൂർണമായും തകർന്നു.