കേരളം വിധിയെഴുതി കഴിഞ്ഞപ്പോൾ ഫലം പ്രവചനാതീതമെന്ന് വിലയിരുത്തൽ. പോളിങ് ശതമാനം കുറഞ്ഞതാണ് പ്രധാന കാരണം. മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നാല് മണിക്കൂറിൽ അധികം വോട്ടിങ് പലയിടത്തും നീണ്ടു. ഇന്നലെ രാത്രി എട്ടേ കാലിന് വന്ന ഒടുവിലത്തെ വിവരം അനുസരിച്ച് 70.35 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവാണിത്. കണ്ണൂരിൽ കൂടിയ പോളിങും പത്തനംതിട്ടയിൽ കുറഞ്ഞ പോളിങും രേഖപ്പെടുത്തി.തെക്കൻ കേരളത്തിലെ സ്റ്റാർ മണ്ഡലങ്ങളിലെല്ലാം പോളിങ് കുറഞ്ഞു.
ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം,ആറ്റിങ്ങൽ മണ്ഡലങ്ങളിലും,ദേശീയ ശ്രദ്ധയാകർഷിച്ച ആലപ്പുഴ മണ്ഡലത്തിലും പോളിംഗ് ശതമാനം കുറഞ്ഞു. കോൺഗ്രസിന് മുൻതൂക്കമുള്ള കോവളത്തും,കഴിഞ്ഞ തവണ ബിജെപി വോട്ടുയർത്തിയ നേമം നിയമസഭ മണ്ഡലത്തിലും കനത്ത പോളിങ് രേഖപ്പെടുത്തി. അരുവിക്കര,കാട്ടാക്കട മേഖലകളിലും പോളിങ് വർധിച്ചു. പോളിംഗ് ശതമാനത്തിലെ മാറ്റം ശക്തമായ അടിയൊഴുക്കുകൾ ഉണ്ടാക്കിയെന്നും,ജാതി സമവാക്യങ്ങൾക്ക് മാറ്റം ഉണ്ടാക്കിയെന്നുമാണ് വിലയിരുത്തൽ.