സിസ്‌റ്റർ ജോസ്‌മരിയ (75) കൊലപാതകക്കേസിൽ പ്രതി സതീഷ് ബാബുവിനെ വെറുതെവിട്ട് കോടതി. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു സതീഷ് ബാബുവിനെ കോട്ടയം അഡീഷനൽ ഡിസ്ട്രിക്ട‌് ആൻഡ് സെഷൻസ് കോടതി വെറുതെ വിട്ടത്. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെൻട്രൽ ജയിലിലാണു ഇയാൾ ഇപ്പോഴുള്ളത്.

പിണ്ണാക്കനാട് മൈലാടി എസ്എച്ച് കോൺവന്റ്റിലെ സിസ്‌റ്റർ ജോസ്‌മരിയ 2015 ഏപ്രിൽ 17നു പുലർച്ചെ 1.30ന് ആണു കൊല്ലപ്പെട്ടത്. മോഷണത്തിനായി മഠത്തിൽ കയറിയ പ്രതി, ശബ്ദം കേട്ടുണർന്നു ബഹളം വച്ച സിസ്‌റ്ററിനെ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

പാലാ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിനു സമീപം ലിസ്യൂ മഠത്തിലെ സിസ്‌റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണു സിസ്‌റ്റർ ജോസ്‌മരിയയുടെ മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്. തുടർന്നു ശാസ്ത്രീയ പരിശോധന നടത്തിയാണു കുറ്റപത്രം തയാറാക്കിയത്.

കേസിൽ 22 സാക്ഷികളെ വിസ്‌തരിച്ചു. 22 പേരും പ്രോസിക്യൂഷനു അനുകൂലമായി ആയിരുന്നു മൊഴി നൽകിയത്.
