ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ആഗോള തലത്തിൽ പുതിയ കൊവിഡ് കേസുകളിൽ എട്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുൾപെടുന്ന ദക്ഷിണ പസഫിക്ക് മേഖലകളിൽ 25 ശതമാനം വർദ്ധനവാണ് കോവിഡ് വ്യപനത്തിൽ ഉണ്ടായിരിക്കുന്നത്. കൂടാതെ ആഫ്രിക്കൻ മേഖലകളിൽ 12 ശതമാനവും യൂറോപ്പിൽ രണ്ട് ശതമാനവും രേഖപ്പെടുത്തി.
വരാനിരിക്കുന്ന കോവിഡ് വ്യാപന തരംഗത്തിന്റെ ചെറിയൊരംശം മാത്രമാണിതെന്നും അതിനാൽ രോഗവ്യാപനത്തിനെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വീണ്ടും കോവിഡ് കേസുകൾ വർദ്ധിക്കുന്നത് കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ, കൂടുതൽ വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദം, ഉപവിഭാഗമായ BA.2, കൊവിഡ് വാക്സിനേഷനിലെ കുറവ്, എന്നിവയാണെന്നാണ് ലോകാരോഗ്യ സംഘടന കാരണമായി പറയുന്നത്. മഞ്ഞുമലയുടെ അറ്റമെന്നാണ് നിലവിലെ രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. മാർച്ച് ഏഴ് മുതൽ പതിനൊന്ന് വരെ 1 കോടിയിലേറെ കൊവിഡ് കേസുകളും 43000 കൊവിഡ് മരണങ്ങളുമാണ് ലോകത്ത് റിപ്പോർട്ട് ചെയ്തത്.