തിരുവല്ല :മോഷ്ടാക്കൾ രാപകൽ വിലസിയിട്ടും ആരെയും പിടികൂടാനാവാതെ പൊലീസ്. ഇന്നലെ പുലർച്ചെ മന്നംകരച്ചിറയിൽ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചവശയാക്കിയാണ് 10 പവൻ സ്വർണം കവർന്നത്. എപ്പോഴും തിരക്കേറിയ മുത്തൂർ-കാവുംഭാഗം റോഡുവശത്തെ വീട്ടിലാണ് സംഭവം നടന്നത്.
ഇതിനു സമീപം മുത്തൂരിൽ ക്ഷേത്രത്തിൽ കവർച്ച നടന്നത് ഒരു മാസം മുൻപാണ്. സ്വർണം ഉൾപ്പെടെ 46000 രൂപയുടെ സാധനങ്ങൾ മോഷണം പോയിരുന്നു. പൊലീസ് കേസെടുത്തെങ്കിലും ആരെയും കണ്ടെത്തിയില്ല.ഒരാഴ്ച മുൻപ് നഗരസഭ ഓഫിസിനു സമീപം മാർക്കറ്റ് ജംക്‌ഷനിൽ 6 കടകളാണ് കുത്തിതുറന്നത്. ഒരു കടയിൽ നിന്നു മാത്രം 35000 രൂപയുടെ സാധനങ്ങൾ മോഷണം പോയിരുന്നു. .ആറോളം കടകളിൽ മോഷണം നടന്നിരുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ മാത്രം ദൂരത്തിലാണിവിടം.സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ മോഷ്ടാക്കളെ കണ്ടെത്താമെന്ന് വ്യാപാരികൾ അറിയിച്ചിരുന്നതാണ്. മോഷ്ടാക്കളെ കണ്ടെത്തണമെന്നും പൊലീസ് നടപടി ആവശ്യപ്പെട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും വരെ വ്യാപാരികൾ നിവേദനം നൽകിയിരുന്നു.ഇന്നലെ പുലർച്ചെ മോഷണം നടന്ന മന്നങ്കരച്ചിറയിൽ കഴിഞ്ഞ ദിവസങ്ങളിൽ പല വീടുകളിലും മോഷണശ്രമം നടന്നതായി നാട്ടുകാർ പറഞ്ഞു.നാലുമാസം മുൻപ് നഗരത്തിൽ സ്റ്റുഡിയോ ഉടമയുടെ വീട്ടിലും മോഷണം നടന്നിരുന്നു. കവിയൂരിൽ ഗൃഹപ്രവേശം നടന്നതിന്റെ പിറ്റേദിവസം ദിവസം മോഷണം പോയത് 23 പവൻ സ്വർണവും 65000 രൂപയുമായിരുന്നു