മണിപ്പൂർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദൈന്യതയുടെ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇൻഡീജെനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐ.ടി.എൽ.എഫ്), കുക്കി വിഭാഗത്തിൽ പെടുന്ന രണ്ട് സ്ത്രീകളെ മെയ്തി വിഭാഗക്കാരായ അക്രമികൾ കൂട്ടബലാത്സംഗം ചെയ്യുകയും വഴിയിലൂടെ നഗ്നരാക്കി നടത്തിച്ചെന്നും ഐ.ടി.എൽ.എഫ് നേതാക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിക്കുന്നതും തൊട്ടടുത്ത വയലിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്യാൻ കൊണ്ടുപോകുന്നതുമായ വീഡിയോ അക്രമികൾ പ്രചരിപ്പിച്ചിരുന്നു. മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഐ.ടി.എൽ.എഫ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മെയ് നാലിന് കാങ്പോക്പി ജില്ലയിലാണ് ഈ ക്രൂരമായ സംഭവം നടന്നതെന്നും ഇപ്പോൾ ഈ വീഡിയോ പുറത്തുവിടുന്നതിലൂടെ കുക്കി സ്ത്രീകളുടെ ആത്മാഭിമാനം തകർക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും സംഘടന ആരോപിച്ചു. കുക്കി സമുദായക്കാരുടെ കുടുംബത്തിലുള്ള രണ്ട് പുരുഷന്മാരെ ക്രൂരമായി തല്ലിക്കൊന്നതിന് ശേഷമാണ് ഈ സ്ത്രീകളോട് ഇത്തരത്തിലുള്ള അതിക്രമം കാണിച്ചത്.
സംഭവത്തിന് തൊട്ടുമുമ്പത്തെ ദിവസമാണ് മെയ്തി കുക്കി സംഘർഷം തുടങ്ങിയത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും പട്ടിക വർഗ കമ്മീഷനും ഇടപെടണമെന്നും, അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഐ.ടി.എൽ.എഫ് ആവശ്യപ്പെട്ടു. സംഭവത്തിൽ മണിപ്പൂർ പൊലീസ് ഇതുവരെയും കേസെടുത്തതായി അറിയില്ലെന്നും നേതാക്കൾ എൻ.ഡി.ടി.വിയോട് പറഞ്ഞു.