തെന്മല ഡാം തുറക്കും. നാളെ രാവിലെ 11 മണിക്ക് ഡാം തുറന്നു വെള്ളമൊഴുക്കി വിടും. ഡാമിൽ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിൻറെ 3 ഷട്ടറുകളും 50 സെൻറീമീറ്റർ വീതമാകും ഉയർത്തുക. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരോട് ജാഗ്രതപാലിക്കാൻ നിർദേശം നൽകി.
അതിനിടെ കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ രംഗത്തെത്തി. മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. ഈ പറഞ്ഞ നാല് നദികൾ ഉൾപ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, ഇടമലയർ ഡാമുകളിൽ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2377 അടിയായി. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ശക്തമായ മഴയിൽ പുഴകളും തോടുകളും നിറയുന്നതിനാൽ തീരത്തുള്ളവർ ആശങ്കയിലാണ്.
ഇടുക്കിയിലെ പൊന്മുടി,ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള ഡാമുകളിലും പത്തനംതിട്ടയിലെ മൂഴിയാർ ഡാമിലുമാണ് റെഡ് അലേർട്ട്. ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലേർട്ട് പരിധിയിലും മുകളിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിലവിലെ റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ജലനിരപ്പ് ഉയരുന്നു.