കൊച്ചി പനമ്പള്ളി നഗറിൽ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.
കൊച്ചി കോർപ്പറേഷനും പൊലീസും ചേർന്നാണ് സംസ്കരിച്ചത്. കുഞ്ഞിനെ സംസ്കരിക്കാനുള്ള സമ്മതപത്രം പൊലീസിന് യുവതി എഴുതി നൽകി.
പതിനൊന്ന് മണിയോടെ പുല്ലേപ്പടിയിലെ പൊതു ശ്മശാനത്തിലേക്ക് കുഞ്ഞിൻ്റെ മൃതദേഹം എത്തിച്ചു. മണിക്കൂറുകൾ മാത്രമുള്ള ആയുസിൽ അനുഭവിച്ച് തീർത്ത വേദനകൾ.
മോർച്ചറിയുടെ തണുപ്പിൽ വിറങ്ങലിച്ചു പോയ കുഞ്ഞു ശരീരം സൂക്ഷിച്ച പെട്ടി പുല്ലേപ്പടി പൊതുശ്മശാനത്തിലേക്ക് എത്തിയ ആംബുലൻസിൽ നിന്നുംപൊള്ളുന്ന വേദനയോടെയാണ് പൊലീസുകാർ പുറത്തേക്ക് എടുത്തു വച്ചത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൊച്ചി മേയർ എം അനിൽകുമാറും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പ്രദേശവാസികൾ അന്ത്യാഞ്ജലി അർപ്പിച്ചു.
കുരുന്ന് മൃതദേഹത്തിന് സല്യൂട്ടിനൊപ്പം പൂക്കളും കളിപ്പാട്ടവും പൊലീസ് സമർപ്പിച്ചു. കുഞ്ഞിന്റെ മൃതദേഹം വഹിച്ചത് മേയർ ഉൾപ്പെടെ ഉള്ളവരാണ്. കുഴിമാടത്തിൽ ഓർമ്മയ്ക്കായി ഒരു കുഞ്ഞുചെടിയും നട്ടു.