ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം, ഡിസംബർ 3ഓടെ മധ്യ ബംഗാൾ ഉൾക്കടലിലെത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും. ജവാദ് എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. സൗദി അറേബ്യ നിർദ്ദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയത്.
ജവാദ് എത്തുകയാണെങ്കിൽ, ഈ വർഷം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊള്ളുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റായി ഇത് മാറും. അറബിക്കടലിൽ ടൗട്ടേ, ഷഹീൻ എന്നീ ചുഴലിക്കാറ്റുകൾ ആഞ്ഞടിച്ചപ്പോൾ, ബംഗാൾ ഉൾക്കടലിൽ ഗുലാബ്, യാസ് എന്നിവയാണ് പിറവിയെടുത്തത്.