2015-ൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും, തുടർന്ന് സംസ്ഥാന നിയമസഭയിലേക്കും, പിന്നീട് ലോക്സഭയിലേക്കും ഇപ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകൾ ഒരുപാട് അനുഭവ പാഠങ്ങൾ നൽകുന്നുണ്ട്.പാർട്ടിക്കുണ്ടായ മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സീറ്റ് നിർണയ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർ ഗ്രൂപ്പ്/വ്യക്തി താൽപ്പര്യങ്ങൾക്കുപരി പാർട്ടിയുടെയും യുഡിഎഫിൻ്റെയും വിജയമാണ് പ്രധാനമെന്നത് പൂർണമായും ഉൾക്കൊണ്ട് മുന്നോട്ട് പോയാൽ വരും തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാകുകയുള്ളുവെന്നു മുൻമന്ത്രിയും മുൻ കെ പി സി സി പ്രസിഡന്റ് ഉം ആയ വി എം സുധീരൻ. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് സുധീരൻ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മുക്തനായിക്കൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ആരോഗ്യനില കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്നലെ എഐസിസി സെക്രട്ടറിമാരായ പി.വിശ്വനാഥനും പി.വി.മോഹനനും വീട്ടിൽ വന്നിരുന്നു. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമായി ആശയവിനിമയം നടത്തുകയും സംഘടനാപ്രവർത്തനം ശക്തമാക്കാനുള്ള നടപടികളിൽ ഫലപ്രദമായി ഇടപെടുകയും ചെയ്ത് വരുന്ന അവരുമായി നടന്ന ആശയവിനിമയം സംതൃപ്തി നൽകുന്നതായിരുന്നു.കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം വളർന്നു വരികയാണ്. ശരിയായ രീതിയിലുള്ള സ്ഥാനാർഥി നിർണയം നടത്തിയാൽ വിജയത്തിലെത്താനുള്ള സർവ്വ സാധ്യതകളും തീർച്ചയായും തെളിഞ്ഞു വരുന്നുണ്ട്.2015-ൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും, തുടർന്ന് സംസ്ഥാന നിയമസഭയിലേക്കും, പിന്നീട് ലോക്സഭയിലേക്കും ഇപ്പോൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകൾ ഒരുപാട് അനുഭവ പാഠങ്ങൾ നൽകുന്നുണ്ട്.മികച്ച സ്ഥാനാർഥികളെ അവതരിപ്പിക്കാനായതും ഒറ്റക്കെട്ടായ പ്രവർത്തനവും രാഹുൽഗാന്ധിയുടെ സാന്നിധ്യവും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിൽ നിർണ്ണായകമായ പങ്കു വഹിച്ച ഘടകങ്ങളായിരുന്നു. ഗ്രൂപ്പടിസ്ഥാനത്തിലുള്ള ചേരിതിരിവുകളും സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകളും മറ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം വിജയസാധ്യതയെ ദോഷകരമായി ബാധിച്ചുവെന്നത് ഒരു യാഥാർഥ്യമാണ്.
അതുകൊണ്ട് മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സീറ്റ് നിർണയ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർ ഗ്രൂപ്പ്/വ്യക്തി താൽപ്പര്യങ്ങൾക്കുപരി പാർട്ടിയുടെയും യുഡിഎഫിൻ്റെയും വിജയമാണ് പ്രധാനമെന്നത് പൂർണമായും ഉൾക്കൊണ്ട് മുന്നോട്ട് പോയാൽ വിജയം സുനിശ്ചിതമാണ്. തീർച്ച…