കൊടകര കള്ളപ്പണ കവർച്ചാ കേസിൽ നിയമോപദേശം തേടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരോടാണ് കെ. സുരേന്ദ്രൻ നിയമോപദേശം തേടിയത്. ഉചിതമായ സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുരേന്ദ്രന് നിർദേശം ലഭിച്ചതായാണ് വിവരം.
കൊടകര കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കെ. സുരേന്ദ്രന് പൊലീസ് നേട്ടിസ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകണമെന്നാണ് നിർദേശം. കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് പൊലീസ് സംഘം നോട്ടിസ് നൽകിയത്. അതേസമയം നോട്ടിസിനെ രാഷ്ട്രീയമായാണ് ബിജെപി നോക്കിക്കാണുന്നത്. സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും കെ.സുരേന്ദ്രനെ വ്യക്തിപരമായി വേട്ടയാടാനുമുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
ഇന്ന് കൊച്ചിയിൽ മുതിർന്ന ആർഎസ്എസ് നേതാക്കളെ കെ.സുരേന്ദ്രൻ കാണുന്നുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്കായാണ് ആർഎസ്എസ് ആസ്ഥാനത്ത് എത്തുന്നതെങ്കിലും പുതിയ സാഹചര്യത്തിൽ ആർഎസ്എസ് പിന്തുണ കെ.സുരേന്ദ്രൻ ഉറപ്പിക്കുമെന്നാണ് സൂചന.