കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും പെൺകുട്ടിക്കും പിതാവിനും ഉണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ. കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന സംഭവം ഉണ്ടായത്.പ്രസ്തുത സംഭവത്തിൽ ഞാൻ അതീവമായി ഖേദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ ഫേസ്ബുക്കിൽ കുറിച്ചു.
ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ല, ഇതുതന്നെയാണ് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആൻറണി രാജുവിന്റെയും ഗവൺമെന്റിന്റെയും നിലപാട്.ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവൺമെൻറ് നൽകിയിട്ടുള്ള നിർദ്ദേശം.വിഷയം ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഉറപ്പു നൽകുന്നു.
ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആർടിസിക്കും അതിലെ ജീവനക്കാർക്കും നാളിതുവരെ നൽകിവന്നിരുന്ന സ്നേഹവും സഹകരണവും ആത്മാർത്ഥതയും തുടർന്നും ഉണ്ടാകണമെന്ന് സ്നേഹത്തിൻറെ ഭാഷയിൽ അഭ്യർത്ഥിക്കുന്നെന്നും കെസ്ആർടിസി എം ഡി ബിജു പ്രഭാകർ കെഎസ്ആർടിസിയുടെ ഫേസ്ബുക്കിൽ കുറിച്ചു.