മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് എരുമേലി കാനന പാതയുടെ യാത്രാ ഉദ്ഘാടനം എരുമേലി പേട്ട ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വെച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിർവഹിച്ചു.
കാനനപാതയില്‍ യാത്രാ സമയത്തിന് നിയന്ത്രണമുണ്ട്. എരുമേലി കോവിക്കകാവിൽ നിന്നും രാവിലെ 5.30 നും രാവിലെ 10.30 നും ഇടയിലേ കാനന പാതയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം നല്‍കുക. ഈ മേഖലകളില്‍ ആവശ്യമായ രേഖകളുടെ പരിശോധനയും ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും ബാച്ചുകളായി മാത്രമേ കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കൂ. വൈകിട്ട് അഞ്ചിന് ശേഷം കാനന പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല.
ചടങ്ങിൽ ശബരിമല എ.ഡി എം ശ്രീ.അർജുൻ പണ്ഡിയൻ ഐ എ എസ്, തിരുവിതാംകൂർർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ. പി.എം തങ്കപ്പൻ, മനോജ് ചരളേൽ,ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ,പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ എം ബി ജയൻ,റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എൻ. വി ജയകുമാർ എന്നിവർ പങ്കെടുത്തു.തുടന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ എം. ബി ജയൻ , ശബരിമല എ.ഡി. എം ശ്രീ അർജുൻ പണ്ഡിയൻ എന്നിവരെ തിരുവിതാംകൂർദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ പൊന്നാട അണിയിച്ച് ആദരിച്ചു.