നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്. മാർച്ച് 23 മുതൽ ഇരുനേതാക്കളും സംസ്ഥാനത്തെ പ്രചരണ രംഗത്ത് സജീവമാകുമെന്നാണ് സൂചന. സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് കോൺഗ്രസിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടയിലാണ് രാഹുലും പ്രിയങ്കയുമെത്തുന്നത്. ഇവരുടെ വരവോടെ പാർട്ടി വിവാദങ്ങളിൽനിന്നു മാറി തെരഞ്ഞെടുപ്പ് ചൂടിലേക്ക് പൂർണമായും കടക്കുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.യുവാക്കളെയും പുതുമുഖങ്ങളെയും ഉൾക്കൊള്ളിച്ചുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ രാഹുൽ ഗാന്ധി തൃപ്തി അറിയിച്ചിരുന്നു. കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിലൂടെ മാത്രമേ കോൺഗ്രസിന് ഭരണം പിടിച്ചെടുക്കാൻ അനുകൂലമായ അന്തരീക്ഷം ഉണ്ടാകൂ എന്ന മുന്നറിയിപ്പ് രാഹുൽ നേരത്തെ നൽകിയിരുന്നു. കൂടാതെ, വ്യക്തമായ നല്ല പട്ടികയല്ല പ്രഖ്യാപിക്കുന്നതെങ്കിൽ സംസ്ഥാനത്ത് പ്രചാരണത്തിന് താൻ എത്തില്ലെന്ന ഭീഷണിയും രാഹുൽ ഉന്നയിച്ചിരുന്നെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മുതിർന്ന നേതാക്കളെ ബന്ധപ്പെട്ട് തന്റെ സന്തോഷം രാഹുൽ അറിയിച്ചിരുന്നു. 55 ശതമാനം പുതുമുഖങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പട്ടിക കേരളത്തിൽ നിർണയാക മാറ്റങ്ങൾക്ക് സാധ്യത നൽകുന്നതാണെന്ന അഭിപ്രായമാണ് അദ്ദേഹം നേതാക്കളുമായി പങ്കുവെച്ചത്. ഗ്രൂപ്പുകൾക്കതീതമായി സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തതിലും രാഹുൽ സന്തോഷം പ്രകടിപ്പിച്ചു. പ്രചാരണ യോഗങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിലെ പ്രത്യേകതകൾ തന്നെയാവും രാഹുലും പ്രിയങ്കയും പ്രധാന ചർച്ചാവിഷയമാക്കാൻ സാധ്യതയുള്ളത്.