കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയത്തിൽ താൻ യാതൊരുവിധത്തിലുള്ള കാർക്കശ്യവും കാണിച്ചിട്ടിലെന്ന് കെസി വേണുഗോപാൽ.സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം താൻ കെട്ടിയേൽപ്പിച്ചതല്ലെന്നും എല്ലാ തീരുമാനവും എല്ലാ നേതാക്കളോടും ചർച്ച ചെയ്ത് മാത്രമാണ് എടുത്തിട്ടുള്ളതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കെസി വേണുഗോപാലിന്റെ സമ്മർദ്ദത്തിനുവഴങ്ങിയാണ് ഹൈക്കമാൻഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറിൽ സ്ഥാനാർഥിയായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. പല തവണ സീറ്റ് ലഭിക്കാൻ സാഹചര്യമുണ്ടായിട്ടും അവസാനനിമിഷം അവസരം ലഭിക്കാതെ പോയ ചുറുചുറുക്കുള്ള നേതാവാണ് സജീവ് ജോസഫ്. ഇക്കാര്യം എല്ലാവരുടേയും ശ്രദ്ധയിൽപെടുത്തുക മാത്രമാണ് താൻ ചെയ്തതെന്നും കെസി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിൽ നിന്നും സിപിഐഎമ്മിൽ നിന്നും പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നതിൽ താൻ കുറ്റപ്പെടുത്താനുദ്ദേശിക്കുന്നത് ബിജെപിയെയാണെന്നാണ് കെസി വേണുഗോപാലിന്റെ വാദം. ഏതെങ്കിലും പാർട്ടിയിൽ ആർക്കെങ്കിലും ഇച്ഛാഭംഗമുണ്ടായാൽ അവരെ വാഗ്ദാനങ്ങൾ നൽകി ബിജെപി കൂടെക്കൂട്ടുന്നത് ഒരിക്കലും ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല. കോൺഗ്രസിന്റെ രാഷ്ട്രീയ ശത്രുവെന്ന് പറഞ്ഞാൽ പണ്ട് മുതൽ തന്നെ സംഘ്പരിവാറാണ്. അതിൽ വിട്ടുവീഴ്ച്ച ചെയ്യാനാകില്ല. ചെയ്തിട്ടുമില്ല. ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തെ അവർക്ക് സ്വാധീനമുണ്ടെന്ന് പറയുന്ന സ്ഥലങ്ങളിൽ ചെന്ന് നേരിടുക എന്നതാണ് കോൺഗ്രസിന്റെ നിലപാട്. അതിന്റെ ഭാഗമായാണ് നേമത്ത് ശക്തനായ സ്ഥാനാർഥിയുണ്ടാകുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിൽ തലമുറമാറ്റം പ്രതിഫലിപ്പിക്കുന്ന സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസിന്റേതെന്നും ജയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും കെസി പറഞ്ഞു.