യുണിടാക് ഉടമ സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ല. അദ്ദേഹം തനിക്ക് ഫോൺ നൽകിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. തനിക്ക് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും വിനോദിനി അറിയിച്ചു. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവർ.ലൈഫ് മിഷൻ പദ്ധതി കരാർ ലഭിക്കുന്നതിനായി ആറ് ഐഫോൺ സന്തോഷ് ഈപ്പൻ വാങ്ങി നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ അഞ്ചെണ്ണം കണ്ടെത്തി. ഇതിൽ ആറാമത്തേതിന് വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് ഐഎംഇഐ നമ്ബർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ ഫോൺ വിനോദിനി വളരെകാലം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതിൽ ഉപയോഗിച്ചിരുന്ന സിമ്മും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്.
കരമന സ്വദേശിയായ അഭിഭാഷകയ്ക്കും ഇതോടൊപ്പം കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. കമ്ബനി യുഎഎഫ്‌എക്‌സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്.സ്വർണക്കടത്ത് വിവാദമായതോടെയാണ് ഈ ഫോൺ ഉപയോഗിക്കാതെ ആയത്. ഇപ്പോൾ ഈ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരാളാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പൻ യുഎഇ കോൺസുൽ ജനറലിന് നൽകിയ ഫോൺ എങ്ങനെയാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കൈവശമെത്തിയത് എന്നതിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് കസ്റ്റംസ് ഇപ്പോൾ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്.