ശരീരഭാഗങ്ങൾ പരസ്‌പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡന കുറ്റമല്ല എന്ന ബോബെ ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ. കേന്ദ്രസർക്കാരിനെ പ്രത്യേകാനുമതി ഹർജ്ജി ഫയൽ ചെയ്യാൻ അനുവദിച്ചാണ് സുപ്രിം കോടതിയുടെ നടപടി. പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച മുപ്പത്തിയൊന്നുകാരനെ മൂന്നു വർഷം ശിക്ഷിച്ച സെഷൻസ് കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ബോബെ ഹൈക്കോടതി പുറപ്പെടുവിച്ച് വിധിയും സുപ്രിം കോടതി സ്റ്റേ ചെയ്തു
.ജനുവരി 19നാണ് ബോംബെ ഹൈക്കോടതി വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്നത് ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ അല്ലെങ്കിൽ ലൈംഗികാതിക്രമത്തിൽ പെടുത്താനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പോക്സോ നിലനിൽക്കണമെങ്കിൽ ലൈംഗികാസക്തിയോടെ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ തൊടുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളിൽ തൊടുവിക്കുകയോ വേണം.
പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണം എന്ന് കോടതി പറഞ്ഞു. പെൺകുട്ടിയെ അന്തസിനു കളങ്കം വരുത്തിയതിനു മാത്രമേ കേസെടുക്കാൻ കഴിയൂ എന്ന് കോടതി നിരീക്ഷിച്ചു.2018ൽ പേരയ്ക്ക തരാമെന്ന വ്യാജേന പ്രതി ചേർക്കപ്പെട്ടയാൾ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. ശിക്ഷയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതി ചേർക്കപ്പെട്ടയാൾ അപ്പീൽ നൽകിയിരുന്നു. ഇതിൻ്റെ വിധിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.