അനഘആമി
ശരീരഭാഗങ്ങൾ പരസ്‌പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡന കുറ്റമല്ല എന്ന ബോബെ ഹൈക്കോടതിയുടെ ഉത്തരവ് വന്നിരുന്നു. ജനുവരി 19നാണ് ബോംബെ ഹൈക്കോടതി വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം നിഷ്കർഷിക്കുന്ന ഏറ്റവും വലിയ ശിക്ഷ കൊടുത്താലും അതിനു കാലതാമസം വരുന്നു. ഇതൊരു പരിധി വരെ കുറ്റം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നു. പെട്ടന്നൊന്നും ശിക്ഷ ലഭിക്കില്ല എന്ന ബോധം ചിലരുടെയെങ്കിലും മനസ്സിനെ സ്വാധീനിക്കുന്നു. അത്തരത്തിലുള്ള നീചന്മാർക്ക് ആശ്വാസമേകുന്ന വിധിയായിരുന്നു ബോബെ ഹൈക്കോടതിയുടേത്.പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്നത് ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ അല്ലെങ്കിൽ ലൈംഗികാതിക്രമത്തിൽ പെടുത്താനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പോക്സോ നിലനിൽക്കണമെങ്കിൽ ലൈംഗികാസക്തിയോടെ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ തൊടുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളിൽ തൊടുവിക്കുകയോ വേണം.
പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണം എന്നും കോടതി പറഞ്ഞു. പെൺകുട്ടിയെ അന്തസിനു കളങ്കം വരുത്തിയതിനു മാത്രമേ കേസെടുക്കാൻ കഴിയൂ എന്ന് കോടതി നിരീക്ഷിച്ചു.2018ൽ പേരയ്ക്ക തരാമെന്ന വ്യാജേന പ്രതി ചേർക്കപ്പെട്ടയാൾ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. ശിക്ഷയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതി ചേർക്കപ്പെട്ടയാൾ അപ്പീൽ നൽകിയിരുന്നു. ഇതിൻ്റെ വിധിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
അതായത് ഇത്രമാത്രം വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയുടെ ശരീരത്തിൽ ഏതു ഭാഗത്തും ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുകയോ കാമവെറി മൂത്ത് ബലാൽക്കാരമായി വേദനിപ്പിക്കുകയോ ചെയ്താൽ കേസ് ഇല്ല പോലും. ഒന്നാലോചിച്ചു നോക്കിയേ എന്തൊരു അനീതിയാണിതെന്ന്. പേരയ്ക്ക കൊടുക്കാമെന്നും പറഞ്ഞ് വിളിച്ച് പെൺകുട്ടിയുടെ നെഞ്ചിൽ കയറി പിടിക്കുകയും ചെയ്യ്തവൻ, കോടതിയിൽ വസ്ത്രം ഊരിയില്ലാലോ? ചർമ്മങ്ങൾ തമ്മിൽ ചേർന്നിട്ടില്ലലോ എന്നും പറഞ്ഞ് വാദിച്ചു. തെളിവുണ്ടായില്ല എന്നതുകൊണ്ടും കോടതിക്ക് അത് സത്യമാണെന്നു തോന്നാത്തതുകൊണ്ടും അവനെ വെറുതെ വിട്ടു. ഒന്നാലോചിച്ചു നോക്കിയേ …. ഇപ്പോൾ അവന് കോടതി ലൈസൻസ് അല്ലേ കൊടുത്തത്. ഇനി എതൊരു കുട്ടിയോടും എങനെ ചെയ്യാം എന്നുള്ള ഒരൊന്നൊന്നര ലൈസൻസ്. ഇതിപ്പോൾ ഇവന് മാത്രമല്ല ബസിൽ യാത്ര ചെയ്യുമ്പോൾ കേറി പിടിക്കുന്നവനടക്കം ചേർത്താ കൊടുത്തിട്ടുള്ളത്. ഇനിയങ്ങോട്ട് നഗ്നതാ പ്രദർശനം നടത്തിയെന്നും പറഞ്ഞ് കേസ് കൊടുക്കാൻ പറ്റുമോ ആവോ? അതും സ്കിൻ ടു സ്കിൻ അല്ലല്ലോ അല്ലേ …….
നീതിക്കുവേണ്ടി ശിക്ഷ നടപ്പാക്കുന്ന നിയമത്തിന്റെ സഹായം തേടാതെ സ്വയം ശിക്ഷ നടപ്പാക്കുന്ന തലമുറയെയാണ് ഇപ്പോഴത്തെ നിയമങ്ങൾ വളർത്തുന്നത്.ബോംബേ ഹൈകോടതിയുടെ ഈ വിധിക്കെതിരെ സുപ്രീം കോടതി സ്റ്റേ ഉത്തരവിറക്കിയിട്ടുണ്ട് ഇനിയങ്ങോട് എന്താകും എന്ന് കാത്തിരുന്ന് കാണാം.