ഡോളർ കടത്തുകേസിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറായ ഷൈൻ എ ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യും.ഈ മാസം 19 ന് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഷൈൻ എ ഹക്കിനു കസ്റ്റംസ് നോട്ടീസ് നൽകി . നയതന്ത്ര പ്രതിനിധികൾ അല്ലാത്തവർക്ക് പ്രോട്ടോകോൾ ഓഫീസർ തിരിച്ചറിയൽ കാർഡ് നൽകിയെന്നും കണ്ടെത്തൽ. നേരത്തെ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.നിയമസഭ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനെയും കസ്റ്റംസ് കേസ് സംബന്ധമായി വിളിപ്പിച്ചിരുന്നു. കോൺസുലേറ്റിലെ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കെ അയ്യപ്പനെ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.കഴിഞ്ഞ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നെങ്കിലും വിവിധ കാരണങ്ങൾ കാട്ടി അയ്യപ്പൻ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ അയ്യപ്പന് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നൽകിയിരുന്നു. നിയമ സഭാ സെക്രട്ടറിയുടെ വാദങ്ങൾ തള്ളിയ കസ്റ്റംസ് ഹാജരാകുവാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതികളായ സ്വപ്ന സുരേഷിറ്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈൻ എ ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയുക.