സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമുണ്ടെന്ന അഭ്യൂഹങ്ങൾ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തുന്നവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിർദേശം.
യുപിയിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് യോഗിയുടെ ഉത്തരവ്. ഉത്തർപ്രദേശിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമമില്ലെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. യഥാർത്ഥ പ്രശ്‌നം പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കർശനമായി നേരിടുമെന്നും യോഗി വ്യക്തമാക്കി.
അതേസമയം, ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ അവസ്ഥ മുഖ്യമന്ത്രി അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ചതിന് തന്റെമേൽ കേസെടുത്ത് സ്വത്ത് കണ്ടുകെട്ടാമെന്നും പ്രിയങ്ക പറഞ്ഞു. ദൈവത്തെയോർത്തെങ്കിലും സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.