ഐഫോണുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത സൗകര്യങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളും ഓപ്പൺ എഐയുമായി ചർച്ചകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്. ആപ്പിളിൻ്റെ ഐഒഎസ് 18 ൽ ഓപ്പൺ എഐയുടെ എഐ ഫീച്ചറുകൾ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ് ചർച്ച. മുമ്പും ഇരു കമ്പനികളും തമ്മിൽ ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് കാര്യമായൊന്നും നടന്നില്ല.
ഇതിന് പുറമെ ജെമിനി ചാറ്റ് ബോട്ട് ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് വേണ്ടി ആപ്പിൾ ഗൂഗിളുമായും ചർച്ചയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവരിൽ ആരുമായി പങ്കാളിത്തം വേണമെന്നതിൽ ആപ്പിൾ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ കരാറുകൾ യാഥാർഥ്യമാവുമോ എന്നും ഉറപ്പിക്കാനാവില്ല. ചിലപ്പോൾ ഇരു കമ്പനികളെയും ഒഴിവാക്കി പുതിയ മറ്റേതെങ്കിലും പങ്കാളിയെ കണ്ടെത്തിയേക്കാം.
അതേസമയം, ആപ്പിൾ സ്വന്തം നിലയ്ക്കും എഐ മോഡലുകൾ നിർമിച്ചിട്ടുണ്ട്. ഈ എഐ മോഡലുകളും പുതിയ ഐഒഎസ് 18 ൽ ഉൾപ്പെടുത്തിയേക്കും. എന്നാൽ മികച്ചൊരു ചാറ്റ്ബോട്ട് ഫീച്ചർ ഐഒഎസിൽ ഉൾപ്പെടുത്താനുള്ള ശ്രമം ആപ്പിൾ നടത്തുന്നുണ്ട്. അതിന് വേണ്ടിയാണ് പുറത്തുനിന്നൊരു പങ്കാളിയെ തേടുന്നത്. എഐ സ്റ്റാർട്ട്അപ്പ് ആയ ആന്ത്രോപിക്കുമായും ആപ്പിൾ ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ സുപ്രധാനമായൊരു ഫീച്ചർ സ്വന്തം നിലയിൽ അവതരിപ്പിക്കാതെ മറ്റൊരു കമ്പനിയുടെ ഫീച്ചർ ഐഒഎസിൽ ഉൾപ്പെടുത്താൻ ആപ്പിൾ തീരുമാനിക്കുമോ എന്ന് വ്യക്തമല്ല. അത് ഐഒഎസിൻ്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.