കുളിരുതേടി ഊട്ടിക്കുപോകുന്നവർ ജാഗ്രതൈ. പകൽനേരത്ത് ഊട്ടിയിലും പൊള്ളുന്ന ചൂടാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 29 ഡിഗ്രി സെൽഷ്യസ്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയിൽ 29 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം 20 ഡിഗ്രി മാത്രമായിരുന്നു ഊട്ടിയിലെ ഉയർന്ന താപനില. കൊടൈക്കനാലിൽ തിങ്കളാഴ്‌ചത്തെ താപനില 26 കടന്നു.
സാധാരണ ഈ കാലയളവിൽ ഊട്ടിയിൽ 20 മുതൽ 24 ഡിഗ്രി വരെ ചൂടുണ്ടാകാറുണ്ട്. എന്നാലിക്കുറി കണക്കുകൂട്ടലാകെ പിഴച്ചു. എന്നാൽ രാത്രി 12 ഡിഗ്രി സെൽഷ്യസാണ് താപനില. ഇത് സഞ്ചാരികൾക്ക് ആശ്വാസം പകരുന്നതാണ്. രാത്രി മൂടിപ്പുതച്ചുതന്നെ കിടക്കാം. ഊട്ടി പുഷ്പോത്സവം മേയ് 10 മുതൽ 20 വരെയാണ്. ഇതോടെ ഊട്ടിയിലേക്കുള്ള സഞ്ചാരികൾ കൂടും. മേയ് ഒന്നുമുതൽ തിരക്ക് നിയന്ത്രിക്കാനായി ഊട്ടിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ സഞ്ചാരികളുടെ എണ്ണം കൂടുതലാണ്. പുഷ്പോത്സവം തുടങ്ങുന്നതോടെ ഇനിയും കൂടും. ലോഡ്‌ജുകൾ രണ്ടും മൂന്നും ഇരട്ടിയാണ് നിരക്ക് ഈടാക്കുന്നത്.
കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നതായി ഊട്ടിയിൽ ഹോട്ടൽ നടത്തിവരുന്ന മലയാളിയായ സക്കീർ പറഞ്ഞു. ടാങ്കർ ലോറിയിലെത്തിക്കുന്ന വെള്ളത്തെയാണ് ഹോട്ടലുകളും മറ്റും ആശ്രയിക്കുന്നത്.