പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റാനാണ് സാധ്യത. ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കരുതുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പുദിവസംതന്നെ ഇടതുകൺവീനർ പ്രതിസന്ധിയുണ്ടാക്കിയതിൻ്റെ ആഘാതത്തിലാണ് സി.പി.എമ്മും ഇടതുമുന്നണിയും. ഇപിക്കെതിരെ കടുത്ത അമർഷമാണ് മുന്നണിയിലുള്ളത്. അതിനാൽ കൺവീനർ സ്ഥാനം ഇപിയ്ക്ക് നഷ്ടമായേക്കും.
വോട്ട് ചെയ്തശേഷം ഇ.പി.ജയരാജൻ്റെ പേരെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ പാർട്ടി വൃത്തങ്ങളിൽതന്നെ അമ്പരപ്പുളവാക്കിയിരുന്നു. മുഖ്യമന്ത്രി തന്നെ വിവാദം തണുപ്പിച്ചെങ്കിലും കേന്ദ്രകമ്മിറ്റിയംഗംകൂടിയായ ഇ.പി.യുടെ കാര്യത്തിൽ സി.പി.എമ്മിൽ സംഘടനാപരിശോധന അനിവാര്യമാവും.
ദല്ലാൾ നന്ദകുമാറിനൊപ്പമെത്തിയ പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജൻ സംസാരിച്ചെന്ന് വെളിപ്പെട്ട സാഹചര്യത്തിൽ അറ്റകൈ പ്രയോഗമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഈ പരസ്യശാസന. അത് ഉചിതമായെന്നും വിവാദം സംബന്ധിച്ച സത്യസ്ഥിതി ബോധ്യപ്പെടാൻ മുഖ്യമന്ത്രിയുടെ പ്രതികരണം സഹായിച്ചുവെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
ഇ.പി.യുടെ വെളിപ്പെടുത്തലിനുശേഷം, വൈകാതെതന്നെ സി.പി.എം. കേന്ദ്രനേതൃത്വത്തിൻ്റെ ഇടപെടലുണ്ടായിരുന്നു. സംസ്ഥാന നേതൃത്വത്തിൽനിന്ന് വിവരങ്ങളും തേടി. നിലവിലെ വിവാദം തത്കാലം മുഖ്യമന്ത്രിയുടെ ആദ്യഘട്ട ശാസനയിൽ ഒതുങ്ങുമെങ്കിലും വരുംദിവസങ്ങളിൽ അതെങ്ങനെ വഴിത്തിരിയുമെന്നതിനെ ആശ്രയിച്ചാവും പാർട്ടിയുടെ പരിശോധന. തിരഞ്ഞെടുപ്പുഫലത്തിൽ തിരിച്ചടിയുണ്ടായാൽ അതിൻ്റെ പഴിയിൽനിന്ന് ഇ.പി.ക്കു രക്ഷപ്പെടാനാവില്ല. സംസ്ഥാനനേതൃത്വം സ്വീകരിക്കുന്ന സമീപനവും ഇ.പി.യുടെ ഭാവി നിശ്ചയിക്കും.
കോൺഗ്രസ് നേതാക്കൾ മാത്രമല്ല, കേരളത്തിലെ സി.പി.എം. നേതാക്കളും ബി.ജെ.പി.യിൽ ചേരാൻ തയ്യാറായി നിൽക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാൻ ബി.ജെ.പി.-കോൺഗ്രസ് നേതാക്കൾ ആസൂത്രണം ചെയ്‌ത പദ്ധതിയായാണ് ശോഭാ സുരേന്ദ്രൻ്റെയും കെ.സുധാകരൻ്റെയും ഒരേ സമയത്തുള്ള പ്രതികരണങ്ങളെ സി.പി.എം. കാണുന്നത്.